ഇന്ത്യയിലെയും കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്‌ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വാക്സിന്റെ ഇന്ത്യയിലെയും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തിവെച്ചു. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വാക്സിന്‍ പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുകയായിരുന്നു.

ഓക്സ്ഫഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണം യുകെയില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. വാക്സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതിന് പിന്നാലെ ഓക്സ്ഫഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ച കാര്യം അറിയിക്കാത്തതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു.

രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തേ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ എന്തുകൊണ്ട് നിര്‍ത്തിവെക്കുന്നില്ലെന്ന് വ്യക്തമാക്കാനും ഡിസിജിഐ ഡോ. വിജി സോമാനി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നുവെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്.

Exit mobile version