സ്പുട്‌നിക് വാക്‌സീന്‍ സെപ്തംബര്‍ മുതല്‍ ഇന്ത്യയില്‍ നിന്നുല്പാദിപ്പിക്കും : നിര്‍മാണം സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

Sputnik V | Bignewslive

ന്യൂഡല്‍ഹി : റഷ്യ വികസിപ്പിച്ച സ്പുടനിക് v വാക്‌സീന്‍ സെപ്തംബര്‍ മുതല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനാരംഭിക്കുമെന്ന് റഷ്യന്‍ നിര്‍മാതാക്കളായ ആര്‍ഡിഎഫ്(റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) അറിയിച്ചു.

പ്രതിവര്‍ഷം 300 മില്ല്യണ്‍ ഡോസ് വാക്‌സീനാണ് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യൂണിറ്റുകളിലൂടെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. വാക്‌സീന്‍ നിര്‍മിക്കാനുള്ള ടെക്‌നോളജി സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറിയെന്നും ആദ്യ ബാച്ച് വാക്‌സീന്റെ ഉത്പാദനം സെപ്തംറോടെ തുടങ്ങിയേക്കുമെന്നും ആര്‍ഡിഐഎഫ് അറിയിച്ചു.റഷ്യ വികസിപ്പിച്ച സ്പുട്‌നിക് v ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സീറം ഇന്റസ്റ്റിറ്റിയൂട്ടിന് ഡിജിസിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) അനുമതി നല്‍കിയിരുന്നു. നിലവില്‍ ഇറക്കുമതി ചെയ്താണ് സ്പുട്‌നിക് വാക്‌സീന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവീഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ശേഷം ഇന്ത്യയില്‍ അനുമതി ലഭിച്ച വാക്‌സിനാണ് സ്പുട്‌നിക്.

ലോകത്ത് ഫൈസര്‍, മോഡേണ വാക്‌സീനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുള്ള വാക്‌സീനാണ് സ്പുട്‌നിക്. കോവിഡിനെതിരെ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്‌നിക് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളുടെയും വാക്‌സിനേഷന്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ് സ്പുട്‌നിക്ക് വാക്‌സിന്റെ ഇന്ത്യയിലുള്ള നിര്‍മാണം. ഡിസംബറോടെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version