ട്വിറ്ററിൽ പ്രതികരിക്കാതെ തെളിവുണ്ടെങ്കിൽ പോലീസിനെ സമീപിക്ക്; മുംബൈയിലലേക്ക് വരേണ്ടെന്ന ട്വീറ്റിന് പിന്നാലെ കൊമ്പുകോർത്ത് കങ്കണയും സഞ്ജയ് റാവത്തും

മുംബൈ: നടി കങ്കണ റണൗത്തും ശിവസേന നേതാവ് സഞ്ജയ് റാവത്തും പരസ്പരം വാക്‌പോരിൽ. തനിക്കെതിരെ കൈയ്യിൽ തെളിവുകളുണ്ടെങ്കിൽ പോലീസിനെ ചെന്ന് സമീപിക്കണമെന്നും അല്ലാതെ ട്വിറ്ററിലല്ല പ്രതികരണം നടത്തേണ്ടതെന്നും റാവത്ത് പറഞ്ഞു. സഞ്ജയ് റാവത്തിനെതിരെ കങ്കണ ട്വിറ്റിൽ ആരോപണം ഉയർത്തിയതാണ് റാവത്തിനെ പ്രകോപിപ്പിച്ചത്. റാവത്ത് തനിക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയെന്നും മുംബൈയിലേക്ക് തിരിച്ചുവരരുതെന്ന് പറയുകയും ചെയ്‌തെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതിന് പിന്നാലെ കങ്കണയ്ക്ക് മറുപടിയുമായി റാവത്ത് രംഗത്തെത്തി. വെറുതെ ട്വിറ്ററിറിൽ കളിക്കാൻ നിൽക്കാതെ തെളിവുണ്ടെങ്കിൽ പോലീസിനെയോ സർക്കാരിനെയോ സമീപിക്കണം എന്നായിരുന്നു നടിയുടെ പേര് പറയാതെ റാവത്ത് പ്രതികരിച്ചത്.

എന്തുകൊണ്ടാണ് മുംബൈ നഗരം പാക് അധിനിവേശ കശ്മീർ പോലെ ആയതെന്ന കങ്കണയുടെ പ്രസ്താവന വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കങ്കണയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിമർശനവുമായി സഞ്ജയ് റാവത്ത് രംഗത്തെത്തുകയും ചെയ്തു. നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പോലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചു വരേണ്ട. മുംബൈ പോലീസിനെ അപമാനിക്കുന്ന ആരോപണമുയർത്തിയ നടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സഞ്ജയ് ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരുന്നു.

ഇതിന് പിന്നാലെ സഞ്ജയ് റാവത്ത് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കങ്കണ വീണ്ടും ട്വിറ്ററിലൂടെ രംഗത്തെത്തി. ഇതിനാണ് സഞ്ജയ് റാവത്ത് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.

Exit mobile version