ഒരുവര്‍ഷത്തിലേറെയായി ഫേസ്ബുക്ക് ഉപയോഗിക്കുന്നില്ല, പിന്നെ വിലക്ക് എന്തിന്?; ബിജെപി എംഎല്‍എ

ഹൈദരാബാദ്: താന്‍ ഒരുവര്‍ഷത്തിലേറെയായി ഫേസ്ബുക്കില്‍ നിന്ന് വിട്ടുനില്ക്കുകയായിരുന്നുവെന്ന് വിദ്വേഷ ഉള്ളടക്കങ്ങളുടെ പേരില്‍ ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ ബിജെപി എംഎല്‍എ രാജാ സിങ്. വിലക്ക് ഏര്‍പ്പെടുത്തിയത് കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം മൂലമാണെന്നും രാജാ സിങ് പറഞ്ഞു.

ഫേസ്ബുക്ക് പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കുന്ന ഒരു വേദിയാണ്. താനുമായി ബന്ധപ്പെട്ട സംഭവങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കരുതെന്നും എല്ലാ നിയമങ്ങളും പാലിച്ച് പ്രവര്‍ത്തിക്കാമെന്ന ഉറപ്പ് നല്കി പുതിയ അക്കൗണ്ടു തുറക്കാന്‍ അനുവാദം തേടി ഫേസ്ബുക്കിന് കത്ത് അയയ്ക്കുമെന്നും രാജാ സിങ് പറയുന്നു.

ഫേസ്ബുക്കില്‍ ഔദ്യോഗിക അക്കൗണ്ട് തുറക്കാന്‍ അനുവാദം തേടി അവര്‍ക്ക് കത്തയയ്ക്കും. അതുപയോഗിക്കാന്‍ പാലിക്കേണ്ട എല്ലാ നിബന്ധനകളും നിയമങ്ങളും ഞാന്‍ പാലിക്കും- രാജാ സിങ് പറഞ്ഞു. 2019 മുതല്‍ തനിക്ക് ഫേസ്ബുക്ക് അക്കൗണ്ടില്ല.

തന്റെ വെരിഫൈഡ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 2018 ഒക്ടോബര്‍ എട്ടിന് താന്‍ ഹൈദരാബാദ് പോലീസിന് പരാതി നല്കിയിരുന്നു. തുടര്‍ന്ന് മറ്റൊരു പേജ് ഉണ്ടാക്കിയെങ്കിലും 2019 ഏപ്രിലില്‍ ഡിലീറ്റ് ചെയ്തു. അന്നുമുതല്‍ തനിക്ക് ഫേസ്ബുക്കില്‍ അക്കൗണ്ടില്ലെന്നും ഇല്ല.

അതിനാല്‍ തനിക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്നും അദ്ദഹം പറഞ്ഞു.

Exit mobile version