പിഎം കെയേഴ്‌സ് ഫണ്ടിലേയ്ക്ക് 2.25 ലക്ഷം രൂപ സംഭാവന ചെയ്ത് മോഡിയും; ഇതുവരെ മോഡി സംഭാവന ചെയ്തത് 103 കോടി രൂപയും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേയ്ക്ക് പ്രഥമ സംഭാവന നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വന്തം കൈയില്‍ നിന്നും 2.25 ലക്ഷം രൂപയാണ് പിഎം കെയേഴ്സ് ഫണ്ടിലേക്ക് അദ്ദേഹം സംഭാവന ചെയ്തതെന്ന് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ഗംഗാനദീ ശുചീകരണം തുടങ്ങി നിരവധി പൊതുകാര്യങ്ങള്‍ക്കായി സംഭാവന ചെയ്യുന്ന ശീലം പ്രധാനമന്ത്രിക്കുണ്ടെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇതിനകം 103 കോടി കവിഞ്ഞതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

അദ്ദേഹം സംഭാവന ചെയ്ത തുകകയും വിവരങ്ങളും;

ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ കുംഭമേളയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായികഴിഞ്ഞ വര്‍ഷം 21 ലക്ഷം രൂപയാണ് പ്രധാനമന്ത്രി സ്വന്തം സമ്പാദ്യത്തില്‍ നിന്ന് സംഭാവന ചെയ്തത്.

ദക്ഷിണ കൊറിയയില്‍ നിന്ന് ലഭിച്ച സിയോള്‍ സമാധാന പുരസ്‌കാരമായ 1.3 കോടി രൂപ ഗംഗാനദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സംഭാവന ചെയ്തിരുന്നു. പ്രധാനമന്ത്രിക്ക് ലഭിച്ച മെമന്റോകള്‍ ലേലം ചെയ്ത് സമാഹരിച്ച 3.40 കോടി രൂപയും നദീശുചീകരണ ദൗത്യത്തിനായി അദ്ദേഹം സംഭാവന ചെയ്തു. 2015-ല്‍ പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്ത് സമാഹരിച്ച 8.35 കോടി രൂപയും നമാമെ ഗംഗ മിഷന് സംഭാവന ചെയ്തു.

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭരണകാലയളവ് പൂര്‍ത്തിയാക്കിയ മോഡി ഗുജറാത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി സ്വന്തം സമ്പാദ്യത്തില്‍ നിന്ന് 21 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങളുടെ ലേലം നടത്തി 89.96 കോടി രൂപ സമാഹരിക്കുകയും അത് കന്യാ കെലവാണി ഫണ്ടിലേക്ക് സംഭാവന നല്‍കുകയും ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം നല്‍കുന്നതിന് വേണ്ടിയുളള ഫണ്ടാണ് കന്യാ കെലവാണി.

Exit mobile version