പിഎം സഡക് യോജന പ്രകാരം 3.7 കോടി രൂപ ചെലവഴിച്ച് പാലം നിർമ്മിച്ചു; ഉദ്ഘാടനത്തിന് മുമ്പ് തകർന്നുവീണു

ഭോപ്പാൽ: പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന എന്ന പദ്ധതിയിലൂടെ മധ്യപ്രദേശിൽ 3.7 കോടിരൂപ ചിലവഴിച്ച് നിർമ്മിച്ച 150 മീറ്റർ നീളമുള്ള പാലം ഉദ്ഘാടനം നടത്തുന്നതിനു മുമ്പേ തകർന്നുവീണു. സിയോണി ജില്ലയിൽ വെൻഗംഗാ നദിക്ക് കുറുകെ നിർമ്മിച്ചിരുന്ന പാലമാണ് കനത്ത മഴയ്ക്കിടെ തകർന്നുവീണത്.

ഉദ്ഘാടനത്തിനായി കഴിഞ്ഞ മാസമാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് എൻഡിടിവി റിപ്പോർട്ടുചെയ്തു. 2018 സെപ്റ്റംബർ ഒന്നിന് നിർമാണം തുടങ്ങിയ പാലം 2020 ഓഗസ്റ്റ് 30ന് പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നത്. പ്രതീക്ഷിച്ചതിലും ഒരുമാസം മുമ്പേ നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന് ജനങ്ങൾ പാലത്തിലൂടെ സഞ്ചരിച്ച് തുടങ്ങിയിരുന്നു.

അതേസമയം, പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിരുന്നില്ല. എന്നാൽ, പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ മുമ്പ് പദ്ധതിയിട്ടിരുന്ന ദിവസം തന്നെ പാലം തകരുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഗ്രാമീൺ സഡക്ക് യോജന (പിഎംജിസ്‌വൈ) പ്രകാരം 3.7 കോടിരൂപ ചിലവഴിച്ചാണ് പാലം നിർമ്മിച്ചത്. ഉദ്ഘാടനത്തിനു മുമ്പേ പാലം തകർന്നുവീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു.

അതേസമയം, കനത്ത മഴ വ്യാപക നാശനഷ്ടങ്ങളാണ് മധ്യപ്രദേശിൽ ഉണ്ടാക്കിയിട്ടുള്ളത്. നർമ്മദ നദി കരകവിഞ്ഞ് ഒഴുകുകയാണ്. നദിയുടെ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണുള്ളത്.

ഭോപ്പാലിലെ കൊവിഡ് കെയർ സെന്ററായ ചിരായു ഹോസ്പിറ്റലിൽ അടക്കം വെള്ളം കയറി. സംസ്ഥാനത്തെ 251 അണക്കെട്ടുകളിൽ 120 എണ്ണവും നിറഞ്ഞതിനാൽ അവ എപ്പോൾ വേണമെങ്കിലും തുറക്കാമെന്ന നിലയിലാണ്.

Exit mobile version