ശുഭ വാര്‍ത്ത; കോവിഡ് വാക്‌സിന്‍ ഡിസംബറില്‍ തന്നെ എത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: രാജ്യം ഒന്നടങ്കം കോവിഡ് ഭീതിയില്‍ കഴിയുകയാണ്. പടര്‍ന്നുപിടിച്ച് ജീവിനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കോവിഡിനെ തടയാന്‍ പ്രതിരോധ മരുന്നിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍. അതിനിടെ ഓക്‌സ്ഫഡ് വാക്‌സിന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചതായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ സി നമ്പ്യാര്‍ അറിയിച്ചു.

വാക്‌സിന്റെ രണ്ടും മൂന്നും ഘട്ടം പരീക്ഷണങ്ങളാണ് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചിരിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് രാജ്യത്ത് വില്‍ക്കാനുള്ള അനുമതി തേടും. വാക്‌സിന്റെ ആദ്യഘട്ടത്തില്‍ 1500 പേരിലാണ് പരീക്ഷണം നടത്തുക.

ഈ പരീഷണം വിജയിക്കാനായാല്‍ ഡിസംബറില്‍ തന്നെ കോവിഡ് വാക്‌സിന്‍ എത്തുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പറഞ്ഞു. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വില്‍ക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും പൂര്‍ത്തിയാക്കി അനുമതി കിട്ടണം, അതിനു ശേഷമേ വാക്‌സിന്റെ വില്‍പന തുടങ്ങാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്കാന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ തീരുമാനിച്ചിരുന്നു.

വാക്‌സിന്‍ വേഗത്തില്‍ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ പുതിയ കരാറിന്റെ ഭാഗമായി, ഇന്ത്യക്കും താഴ്ന്നഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും 10 കോടി വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ടായിരിക്കും. കോവിഡ് പ്രതിരോധ മരുന്നിനായി പ്രതീക്ഷയോടെയാണ് ലോകം ഒന്നടങ്കം കാത്തിരിക്കുന്നത്.

Exit mobile version