പിഎം കെയേഴ്‌സ് ഫണ്ടിലെ പണം ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്ന് നിർദേശിക്കില്ല; പിഎം കെയേഴ്‌സിന് എതിരായ ഹർജികൾ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പിഎം കെയേഴ്‌സ് ഫണ്ടിന് അംഗീകാരം നൽകി സുപ്രീംകോടതി. പിഎം തെയേഴ്‌സ് ഫണ്ടിൽ നിന്നുള്ള പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് നിർദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. പിഎം കെയേഴ്‌സ് നിധിയിൽ നിന്ന് പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ സർക്കാരിന് യാതൊരു തടസവും ഇല്ല. അതിന് സുപ്രീംകോടതി ഉത്തരവിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. പിഎം കെയേഴ്‌സിനെതിരായ ഹർജികളെല്ലാം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഇത് രണ്ടാം തവണയാണ് സുപ്രീംകോടതി പിഎം കെയേഴ്‌സ് ഫണ്ടിന് അംഗീകാരം നൽകുന്നത്.

പിഎം കെയേഴ്‌സിന്റെ രൂപീകരണം സുതാര്യമല്ല എന്നായിരുന്നു ഹർജിക്കാർ പ്രധാനമായും ചൂണ്ടിക്കാണിച്ച കാര്യം. ഇത് നിയമവിരുദ്ധമായാണ് രൂപീകരിച്ചത്. അതുകൊണ്ട് പിഎം കെയേഴ്‌സിലെ പണം മുഴുവൻ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുകയും അങ്ങനെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയും വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

പിഎം കെയേഴ്‌സിൽ നിന്ന് പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നതിന് സർക്കാരിന് മുന്നിൽ യാതൊരു തടസങ്ങളുമില്ല. അത് എപ്പോൾ വേണമെങ്കിലും സർക്കാരിന് ചെയ്യാവുന്നതാണ്. അതിന് കോടതിയുടെ ഉത്തരവിന്റെ ആവശ്യമില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ ഇടപെടില്ല. സർക്കാരിന് ഇതു സംബന്ധിച്ച് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. പിഎം കെയേഴ്‌സിനെതിരായ ഹർജി നേരത്തെയും സുപ്രീംകോടതിയിൽ എത്തിയിരുന്നു. അത് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

കൊവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പിഎം കെയേഴ്‌സ് രൂപീകരിച്ചത്. പ്രധാനമന്ത്രിക്ക് പുറമേ ആഭ്യന്തര മന്ത്രി, പ്രതിരോധമന്ത്രി, ധനമന്ത്രി എന്നിവരും അംഗങ്ങളാണ്. എങ്കിലും ഇതൊരു പൊതുസ്ഥാപനമല്ല എന്ന് തന്നെയാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ദേശീയ ദുരിതാശ്വാസ നിധി 1948ൽ ജവഹർലാൽ നെഹ്‌റു രൂപീകരിച്ചതാണ്. സ്വകാര്യവ്യക്തികളടക്കം അംഗങ്ങളായിട്ടുള്ള ട്രസ്റ്റാണ് ദേശീയ ദുരിതാശ്വാസ നിധി.

Exit mobile version