‘സ്വദേശി’ എന്നാൽ വിദേശ ഉൽപ്പന്നങ്ങളുടെ ബഹിഷ്‌കരണമല്ല; ലോകത്തെ ഒരു കുടുംബമായി കാണണം: മോഹൻ ഭാഗവത്

ന്യൂഡൽഹി: ‘സ്വദേശി’ എന്നാൽ വിദേശ ഉൽപ്പന്നങ്ങളുടെ ബഹിഷ്‌കരിക്കണമെന്നല്ല അർത്ഥമാക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാങ്കേതികവിദ്യകളോ പ്രാദേശികമായി ലഭ്യമല്ലാത്ത വസ്തുക്കളോ മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും നിന്നും നമുക്ക് അനുയോജ്യമായതാണ് നമ്മൾ വാങ്ങുന്നത്. അതും നമ്മൾ നിശ്ചയിച്ച വ്യവസ്ഥയിൽ. ആഗോളവൽക്കരണം ആവശ്യമുള്ള ഫലങ്ങൾ നൽകിയില്ലെന്നും ഒരു സാമ്പത്തിക മാതൃക എല്ലായിടത്തും ഒരേപോലെ ഉപയോഗിക്കാൻ സാധിക്കില്ലെന്നും കോവിഡ് മഹാമാരി കണിച്ചു തന്നുവെന്നും മോഹൻ ഭഗവത് പറഞ്ഞു.

‘സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യയുടെ നയരൂപീകരണത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളും മറ്റ് വിദേശ രാജ്യങ്ങളും സ്വാധീനിച്ചു. ഇതിന്റെ ഫലമായി പ്രാദേശികമായി ലഭ്യമായ നിരവധി ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും അവഗണിക്കപ്പെട്ടു.’ ഓൺലൈനായി നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ ഭഗവത് കൂട്ടിച്ചേർത്തു.

രാജ്യങ്ങൾക്കിടയിൽ പരസ്പര സഹകരണം ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. എല്ലാവരും ലോകത്തെ ഒരു വിപണിയായല്ല, ഒരു കുടുംബമായി കണക്കാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Exit mobile version