വിഷം ചേര്‍ത്ത ചപ്പാത്തി കഴിച്ച് ജഡ്ജിയും മകനും മരിച്ചു; സ്ത്രീയും പൂജാരിയും ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയും മകനും മരണപ്പെട്ട സംഭവത്തില്‍ ഒരു സ്ത്രീയും ഒരു പൂജാരിയും ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റിലായി. വിഷം ചേര്‍ത്ത ഗോതമ്പ് പൊടികൊണ്ടുണ്ടാക്കിയ ചപ്പാത്തി കഴിച്ചാണ് ജഡ്ജി ബെതുല്‍ മഹേന്ദ്ര ത്രിപാഠിയും 33 വയസ്സുളള അദ്ദേഹത്തിന്‍റെ മകനും മരിച്ചതെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ആറ് പേര്‍ അറസ്റ്റിലായത്.

ചിന്ദ്വാര ജില്ലയില്‍ ഒരു എന്‍ജിഒ നടത്തുന്ന സന്ധ്യ സിങ് വിഷം കലര്‍ത്തിയ ഗോതമ്പുപൊടി കുടുംബത്തിന് നല്‍കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. കുടുംബത്തിന്‍റെ ഐശ്വര്യത്തിനും കെട്ടുറപ്പിനായും നടത്തിയ പൂജയുടെ പ്രസാദമാണ് എന്ന് പറഞ്ഞാണ് ചപ്പാത്തി നല്‍കിയത്.ജൂലായ് 20-ന് പൂജയ്ക്ക് ശേഷമാണ് ഗോതമ്പ് പൊടി ജഡ്ജി വീട്ടിലേക്ക് കൊണ്ടുവന്നത്. അന്നുതന്നെ അത്താഴത്തിന് അതേ മാവ് ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുകയും ചെയ്തു.

ചപ്പാത്തി കഴിച്ച ജഡ്ജിയും മകനും ഛര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജൂലായ് 25 ആയപ്പോഴേക്കും ഇരുവരുടേയും നില ഗുരുതരമായി. തുടര്‍ന്ന് ഇവരെ നാഗ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്കുളള വഴിമധ്യേ മകനും ഞായറാഴ്ച ജഡ്ജിയും മരിച്ചത്. ത്രിപാഠിയുടെ ഇളയമകന്‍ ആശിഷിനും ചപ്പാത്തി കഴിച്ച ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെങ്കിലും ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.

സന്ധ്യ സിങ് ജഡ്ജിയെയും കുടുംബത്തേയും ഉന്മൂലനം ചെയ്യാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്ന് എസ്പിസിമല പ്രസാദ് പ്രതികരിച്ചു. ത്രിപാഠി ചിന്ദ്വാരയില്‍ നിയമിതനായപ്പോഴാണ് സന്ധ്യയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഇവര്‍ സുഹൃത്തുക്കളായി. എന്നാല്‍ ത്രിപാഠിയുടെ കുടുംബം അദ്ദേഹത്തിനൊപ്പം താമസിക്കാനെത്തിയതോടെ സന്ധ്യക്ക് നാലുമാസമായി ത്രിപാഠിയെ കാണാന്‍ സാധിച്ചിരുന്നില്ല. ഇതിന്‍റെ നിരാശയില്‍ ജഡ്ജിയുടെ കുടുംബത്തെ കൊല്ലാന്‍ സന്ധ്യ തീരുമാനിക്കുകയായിരുന്നു. പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനുളള പൂജയ്ക്കായി ഗോതമ്പ് മാവ് വേണമെന്ന് സന്ധ്യ ത്രിപാഠിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇതില്‍ വിഷം കലര്‍ത്തി തിരികെ നല്‍കുകയായിരുന്നു.

Exit mobile version