അനുകൂല ഉത്തരവ് ലഭിച്ചില്ല; ജഡ്ജിക്ക് കൊറോണ ബാധിക്കട്ടെയെന്ന് ശപിച്ച് വക്കീല്‍, നാടകീയ സംഭവം കൊല്‍ക്കത്ത ഹൈക്കോടതിയില്‍

കൊല്‍ക്കത്ത: അനുകൂലമായ ഉത്തരവ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ജഡ്ജിയെ ശപിച്ച് വക്കീല്‍. ജഡ്ജിക്ക് കൊറോണ ബാധിക്കട്ടെ എന്നാണ് അഭിഭാഷകന്റെ ശാപവാക്ക്. കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ അഭിഭാഷകനെതിരെ കോടതിയെ അവഹേളിച്ചതിന് നടപടിക്ക് ജഡ്ജി ശുപാര്‍ശ ചെയ്യുകയും ചെയ്തു.

വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിന് ഒരു ദേശസാല്‍കൃത ബാങ്ക് തന്റെ കക്ഷിയുടെ ബസ് ലേലം ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജോയ് അധികാരി കോടതിയെ സമീപിച്ചത്. ജനുവരി 15 നാണ് ബസ് ബാങ്ക് പിടിച്ചെടുത്തതെന്ന് ചൂണ്ടിക്കാട്ടി കോടതി അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് ജഡ്ജി ഉത്തരവ് പുറപ്പെടുവിക്കാന്‍ തുടങ്ങിയപ്പോള്‍, പ്രകോപിതനായ അധികാരി അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

‘മാന്യമായി പെരുമാറാന്‍ അധികാരിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നാല്‍ അത്തരം മുന്നറിയിപ്പിന് ചെവികൊടുക്കുന്നതിനുപകരം, എന്റെ ഭാവി നശിപ്പിക്കുമെന്നാണ് പറഞ്ഞത്. എനിക്ക് കൊറൊണ ബാധിക്കട്ടെ എന്ന് അദ്ദേഹം ശപിച്ചു.’- ജസ്റ്റിസ് ദത്ത ഉത്തരവില്‍ പറയുന്നു. കോടതിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെട്ടതിനും മാന്യമായി പെരുമാറാത്തതിനും അഭിഭാഷകന്‍ ബിജോയ് അധികാരിയെ ജസ്റ്റിസ് ദീപങ്കര്‍ ദത്ത ശകാരിക്കുകയും ചെയ്തു.

Exit mobile version