മധ്യപ്രദേശില്‍ കൊറോണ എവൈ.4 വകഭേദം; രോഗം സ്ഥിരീകരിച്ചത് ആറു പേര്‍ക്ക്, എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍

ഭോപ്പാല്‍: വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച ആറുപേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എവൈ.4 സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോളില്‍ നടത്തിയ പരിശോധനയിലാണ് എവൈ.4 സ്ഥിരീകരിച്ചത്.

സെപ്റ്റംബറിലാണ് ഇവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണി കണ്ടെത്താനുള്ള പരിശോധനയ്ക്കയച്ചതെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ബി.എസ്. സത്യ പറയുന്നു. ആദ്യമായാണ് സംസ്ഥാനത്ത് കോവിഡിന്റെ ഈ വകഭേദം കണ്ടെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ് പേരും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിരുന്നെന്നും നിലവില്‍ ചികിത്സ നേടി സുഖം പ്രാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഈ ആറു പേരുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള അമ്പതോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇവരെല്ലാം പൂര്‍ണ്ണ ആരോഗ്യവന്മാരായി ഇരിക്കുന്നുവെന്നും ആശങ്ക വേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. എവൈ.4 എന്ന പുതിയ വകഭേദം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇന്‍ഡോറിലെ മഹാത്മഗാന്ധി മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി മേധാവി ഡോ. അനിത മുത്ത പറഞ്ഞു.

Exit mobile version