കൊവിഡ് രോഗികളുടെ ബില്ല് കണ്ട് ഞെട്ടി; സ്വന്തം ഓഫീസ് ആശുപത്രിയാക്കി സൗജന്യ ചികിത്സ ഉറപ്പാക്കി കൊവിഡ് മുക്തനായ ഈ വ്യവസായി

സൂറത്ത്: സൗജന്യമായി കൊവിഡ് രോഗികൾക്ക് ചികിത്സ ഒരുക്കാൻ സ്വന്തം ഓഫീസ് ആശുപത്രിയാക്കി മാറ്റി കോവിഡ് മുക്തനായ സൂറത്തിലെ വ്യവസായി. കൊവിഡ് ചികിത്സയ്ക്കായി രോഗികൾക്ക് വൻതുക ചെലവാകുന്നെന്ന് മനസിലാക്കിയതോടെയാണ് വ്യവസായിയായ കാദർ ഷേഖ് സൗജന്യ ചികിത്സ ഒരുക്കാൻ മുന്നോട്ട് വന്നത്. കാദർ ഷേഖ് തന്റെ ഓഫീസ് കൊവിഡ് ആശുപത്രിയാക്കി മാറ്റുകയും ചെയ്തു. കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച് 20 ദിവസത്തോളം സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു കാദർ ഷേഖ്. രോഗമുക്തനായി മടങ്ങുമ്പോൾ വലിയ തുക ചികിത്സയ്ക്കായി ആശുപത്രിയിൽ അടയ്‌ക്കേണ്ടി വന്നതിന് പിന്നാലെയാണ് തന്റെ ഓഫീസ് ആശുപത്രിയാക്കി മാറ്റാൻ ഇദ്ദേഹം തീരുമാനിച്ചത്.

‘സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് വളരെ കൂടുതലാണ്. പാവപ്പെട്ടവർക്ക് എങ്ങനെ ഈ ചെലവ് താങ്ങാൻ സാധിക്കും? അതുകൊണ്ടാണ് കോവിഡിനെതിരായ പോരാട്ടത്തിൽ എന്തെങ്കിലും ചെയ്യാൻ താൻ തീരുമാനിച്ചതെന്നും കാദർ ഷേഖ് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. ജാതി, മതം എന്നിവ പരിഗണിക്കാതെ എല്ലാവരേയും ഇവിടെ ചികിത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു’. അധികൃതരിൽനിന്ന് എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് 30,000 സ്‌ക്വയർ ഫീറ്റിലുള്ള ഓഫീസ് 85 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റിയത്. കിടക്കകളുടെ ചെലവ്, വൈദ്യുതി ബിൽ എന്നിവ കാദർ ഷേഖ് തന്നെയാണ് വഹിക്കുന്നത്. ജീവനക്കാരുടെ ശമ്പളം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ സർക്കാർ നൽകും.

Exit mobile version