കൊവിഡ് ഡ്യൂട്ടിക്കിടെ രാത്രിയിൽ നഴ്‌സിനെ കയറിപ്പിടിച്ച ഡോക്ടറെ കൈകാര്യം ചെയ്ത് സഹപ്രവർത്തകരായ നഴ്‌സുമാർ

ചണ്ഡീഗഢ്: കൊവിഡ് വാർഡിലെ രാത്രി ഡ്യൂട്ടിക്കിടെ നഴ്‌സിനെ കയറിപ്പിടിച്ച ഡോക്ടർക്ക് എട്ടിന്റെ പണി കൊടുത്ത് നഴ്‌സുമാർ. നഴ്‌സിനെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച ഡോക്ടറെ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാൻ എത്തിയപ്പോൾ നഴ്‌സുമാർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഹരിയാണ പഞ്ചഗുളയിലെ ആശുപത്രിയിലാണ് സംഭവം.

കഴിഞ്ഞ ശനിയാഴ്ചയാണ് ഡോക്ടർ നഴ്‌സിനെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇതിൽ നിന്നും രക്ഷപ്പെട്ട നഴ്‌സ് പരാതി നൽകിയിരുന്നു. പിന്നീട് നഴ്‌സിനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണസമിതിക്ക് മുന്നിൽ ഹാജരാകാൻ എത്തിയപ്പോഴാണ് ഡോക്ടർക്ക് മർദ്ദനമേറ്റത്.

കാവിഡ് ഡ്യൂട്ടിക്കിടെ രാത്രി റൗണ്ട്‌സ് കഴിഞ്ഞതിന് ശേഷമായിരുന്നു ഡോക്ടറുടെ അതിക്രമം. വാർഡിലെ വസ്ത്രം മാറുന്ന മുറിയിൽ കയറിയ ഡോക്ടർ വാതിൽ കുറ്റിയിട്ടശേഷം 21കാരിയായ നഴ്‌സിനെ കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ഉറക്കെ നിലവിളിച്ച് വാതിൽ തുറന്ന് രക്ഷപ്പെട്ടു. സംഭവസമയം ഇയാൾ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. വിവരമറിഞ്ഞ് മറ്റ് ഡോക്ടർമാരും അധികൃതരും രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ കുറ്റാരോപിതനായ ഡോക്ടർ അത്യാഹിതവിഭാഗം വഴി കടന്നുകളഞ്ഞു.

പിന്നീട് നഴ്‌സിന്റെ പരാതിയിൽ ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. ഇതോടെ യുവതി കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകി. പോലീസ് ഇടപെട്ടതോടെ ആശുപത്രിയിലെ അന്വേഷണവും ദ്രുതഗതിയിലായി. ഇതിനിടെയാണ് മൊഴി നൽകാനെത്തിയ ഡോക്ടറെ നഴ്‌സുമാർ മർദിച്ചത്.

അതേസമയം, സംഭവം മൂടിവെയ്ക്കാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചതെന്ന് നഴ്‌സുമാർ ആരോപിച്ചു. എന്നാൽ കുറ്റാരോപിതനായ ഡോക്ടർക്കെതിരേ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായി ആശുപത്രി അധികൃതരും പറഞ്ഞു.

Exit mobile version