‘യോഗി വാഗ്ദാനം ചെയ്തത് രാമരാജ്യം, നല്‍കിയത് ഗുണ്ടാരാജ്’; മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അക്രമി സംഘത്തിന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി എംപി. യോഗി വാഗ്ദാനം ചെയ്തത് രാമരാജ്യമാണെങ്കിലും നടക്കുന്നത് ഗുണ്ടാരാജാണെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

‘രാമരാജ്യമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്, എന്നാല്‍ നല്‍കിയത് ഗുണ്ടാരാജാണ്’ എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചത്.

ഗാസിയാബാദില്‍ അക്രമി സംഘത്തിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു വിക്രം ജോഷിയെ കാറിലെത്തിയ ആക്രമി സംഘം റോഡില്‍ തടഞ്ഞുവെച്ചാണ് ആക്രമിച്ചത്. നടുറോഡില്‍ ആളുകളുടെ മുമ്പില്‍ വെച്ചാണ് ആക്രമി സംഘം അദ്ദേഹത്തെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം തന്റ ബന്ധുവായ പെണ്‍കുട്ടിയെ അപമാനിച്ച പ്രതികള്‍ക്കെതിരെ വിക്രം പോലീസില്‍ പരാതി നല്‍കിയിതാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. വിക്രം ജോഷിയെ ആക്രമിച്ച സംഭവത്തില്‍ ഒമ്പത് പേരെയാണ് യുപി പോലീസ് പിടികൂടിയിട്ടുള്ളത്. അതേസമയം കേസിലെ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് യുപി പോലീസ് വ്യക്തമാക്കിയത്.


.

Exit mobile version