‘കോണ്‍ഗ്രസ് ജയിച്ചാല്‍ മുസ്ലീം പള്ളികള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും മാത്രം സൗജന്യ വൈദ്യുതി നല്‍കും, ക്ഷേത്രങ്ങളെ ഒഴിവാക്കും’, പച്ചക്കള്ളം പടച്ചുവിട്ട് അമിത് ഷാ; നാണമില്ലേയെന്ന് സോഷ്യല്‍മീഡിയ

അമിത് ഷായുടേത് വ്യാജ പ്രസ്താവനയാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയത്.

ഹൈദരാബാദ്: തെലങ്കാന നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ കുറിച്ച് വ്യാജപ്രചാരണം നടത്തി നാണംകെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ നടത്തിയ പ്രസംഗത്തിനിടെ അമിത് ഷാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ചില വാഗ്ദാനങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു.

തെലങ്കാനയിലെ മുസ്ലീം പള്ളികള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും മാത്രം സൗജന്യ വൈദ്യുതി നല്‍കുമെന്നാണ് കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത് എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.

”അധികാരത്തിലെത്തിയാല്‍ പളളികളുടേയും മോസ്‌കുകളുടേയും വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഹിന്ദു ക്ഷേത്രങ്ങളെ മാത്രം ഒഴിവാക്കിയത്”എന്നും അമിത് ഷാ പ്രസംഗത്തിനിടെ ഉന്നയിച്ചിരുന്നു. അമിത് ഷായുടെ ഈ പ്രസംഗം ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവിടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് തന്നെ അമിത് ഷായുടേത് വ്യാജ പ്രസ്താവനയാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയത്. ഇങ്ങനെ പച്ചക്കളം തട്ടിവിടാന്‍ നിങ്ങള്‍ക്ക് നാണമില്ലേ.. സത്യം പറയാന്‍ പഠിക്കൂ.. എന്നായിരുന്നു ട്വിറ്ററിലുള്‍പ്പെടെ നിരവധി പേര്‍ ആവശ്യപ്പെട്ടത്.

തെലങ്കാനയില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട പ്രകടന പത്രികയില്‍ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും മോസ്‌കുകള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പലരും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ തന്നെയാണ് ഇത്തരം വ്യാജ വാര്‍ത്തകളുമായി വരുന്നത് എന്ന് ജനങ്ങള്‍ മനസിലാക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടിയെടുക്കാനുള്ള തന്ത്രം മാത്രമേ ബിജെപിക്ക് അറിയുള്ളൂവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Exit mobile version