അയൽവീട്ടിലെത്തി ടിവി ഓണാക്കാൻ അഭ്യർത്ഥിച്ച മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: അടുത്ത വീട്ടിൽ സ്ഥിരമായി ടെലിവിഷൻ കാണാൻ എത്താറുള്ള പെൺകുട്ടിയെ കൊലപ്പെടുത്തി വീട്ടുടമ. ടിവി ഓണാക്കാൻ അഭ്യർത്ഥിച്ച വിദ്യാർത്ഥിനിയെ അയൽക്കാരനായ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു.

കൂലിപ്പണിക്കാരിയായ അമ്മയുടെ മകളായ മൂന്നാംക്ലാസുകാരിക്കാണ് ദാരുണാന്ത്യം. വീട്ടിൽ സ്വന്തമായി ടിവി ഇല്ലാത്ത പെൺകുട്ടി സ്ഥിരമായി അടുത്തുള്ള വീട്ടിലാണ് ടിവി കാണാനായി എത്താറുള്ളത്. സംഭവ ദിവസവും പതിവുപോലെ പെൺകുട്ടി അയൽവീട്ടിൽ പോയി. അയൽവാസിയോട് ടെലിവിഷൻ വയ്ക്കാൻ ആവശ്യപ്പെട്ടു. ഈ സമയം പിതാവിനോട് തർക്കിച്ച് കുപിതനായി നിൽക്കുകയായിരുന്ന ഇയാൾ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം മൃതദേഹം ഒരു വീപ്പയിലാക്കുകയും പിന്നീട് ഈ വീപ്പ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു.

വെള്ളത്തിലൂടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാർ സംഭവം പോലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹമുള്ള വീപ്പ ഉപേക്ഷിക്കാനായി പാലത്തിനടുത്ത് എത്തിച്ച പ്രതിയുടെ രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് വിധേയമായോ എന്നറിയാനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version