പോലീസില്‍ പീഡന പരാതി നല്‍കാന്‍ പോയ യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് പോലീസ് പറയുന്നത്.

ലഖ്‌നൗ: പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കാന്‍ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. സംഭവത്തില്‍ രണ്ട് സഹോദരങ്ങള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് പോലീസ് പറയുന്നത്. ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കാന്‍ രണ്ടാമത്തെ തവണയാണ് യുവതി പോലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. ആദ്യത്തെ തവണ പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ യുവതിയെ പോലീസുകാര്‍ മടക്കി അയക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താമ്പൂര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഓം പ്രകാശ് സരോജിനേയും ഹെഡ് കോണ്‍സ്റ്റബിള്‍ ചെഡിലാലിനേയും ഡിജിപി ഒപി സിംഗ് സസ്‌പെന്‍ഡ് ചെയ്തു.

നവംബര്‍ 29ന് ഭര്‍തൃവീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ സഹോദരങ്ങളായ രണ്ട് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. അവിടെനിന്നും ഓടി രക്ഷപ്പെട്ട യുവതി നാട്ടുകാരുടെ സഹായത്തോടെ താമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതി പോലീസ് സ്വീകരിച്ചില്ല. കൂടാതെ സ്റ്റേഷനില്‍നിന്നും യുവതിയെ പോലീസ് ഇറക്കി വിടുകയും ചെയ്തു. വീട്ടിലെത്തിയ യുവതി സംഭവം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് നവംബര്‍ 30ന് വീട്ടുകാര്‍ ഉത്തര്‍പ്രദേശ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ച പ്രകാരം പോലീസെത്തുകയും താമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് ഡിസംബര്‍ ഒന്നിന് പരാതി നല്‍കാന്‍ മാതാപിതാക്കള്‍ക്കൊപ്പം സ്റ്റേഷനിലേക്ക് പോകുകയായിരുന്ന യുവതിയെ പ്രതികള്‍ തീകൊളുത്തി. തുടര്‍ന്ന് നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കുരായി മേഖലയിലെ കരിമ്പിന്‍ തോട്ടത്തിനടുത്തുവച്ചായിരുന്നു സംഭവം.

കേസില്‍ സഹോദരങ്ങളായ രാജേഷ്, രാമു എന്നിവര്‍ക്കെതിരെ ലൈംഗിക പീഡനം, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. യുവതി ദളിത് ആയതിനാല്‍ എസ് സി/എസ്ടി നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെടുത്തുമെന്ന് എസ് പി പ്രഭാകര്‍ ചൗധരി വ്യക്തമാക്കി.

Exit mobile version