‘എല്ലാ തീവ്രവാദികള്‍ക്കും ഹൈദരാബാദുമായി ബന്ധമുണ്ടാകും; ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗറാക്കും’; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കത്തിക്കയറി യോഗി

നല്ല ഭരണത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ബിജെപി മാത്രമാണ്'- യോഗി

ഹൈദരാബാദ്: തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഹൈദരാബാദ് നഗരത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഘോഷമഹലില്‍ പാര്‍ട്ടിയുടെ നിലവിലെ എംഎല്‍എ രാജാ സിംഗിനോടൊപ്പം തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു യോഗി.

‘നിങ്ങള്‍ക്ക് ഹൈദരാബാദ് ഭാഗ്യനഗര്‍ ആയി മാറുന്നത് കാണണമെങ്കില്‍ നിങ്ങള്‍ ബിജെപിക്ക് ഒരു അവസരം തരണം. മറ്റു പാര്‍ട്ടികള്‍ വോട്ടു രാഷ്ട്രീയത്തിന്റെ പിന്നാലെയാണ്. നല്ല ഭരണത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ബിജെപി മാത്രമാണ്’- യോഗി പറഞ്ഞതായി തെലങ്കാന ടുഡേ റിപ്പോര്‍ട്ടു ചെയ്തു.

രാമരാജ്യം സ്ഥാപിക്കാനുള്ള ഉദ്യമം ബിജെപി ഏറ്റെടുത്തതായും തെലങ്കാനയും ഇതില്‍ പങ്കാളിയാകണമെന്ന് ആദിത്യനാഥ് ബേഗം ബസാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. തീവ്രവാദത്തെ ഇല്ലാതാക്കാനുള്ള ഏക മാര്‍ഗം ബിജെപിയെ ഭരണത്തിലേറ്റലാണെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാ തീവ്രവാദ ആക്രമണങ്ങള്‍ക്കും ഹൈദരാബാദുമായി എന്തെങ്കിലും ബന്ധമുണ്ടാകും. മുസ്ലിം പ്രീണനം നമ്മുടെ രാഷ്ട്രീയത്തിന്റെ ഭാഗമല്ലായിരുന്നെങ്കില്‍ ഇത്തരം തീവ്രവാദ ആക്രമണങ്ങള്‍ നടക്കില്ലായിരുന്നു. കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് ബിരിയാണി കൊടുത്തപ്പോള്‍ ബിജെപി അവര്‍ക്ക് വെടിയുണ്ടകളാണ് നല്‍കിയത്’-ആദിത്യനാഥ് പറഞ്ഞു.

Exit mobile version