കൊവിഡ് ബാധിച്ച് 75കാരൻ മരിച്ചു; മൃതദേഹം ആളുമാറി മറ്റൊരു കുടുംബത്തിന് നൽകി; സംസ്‌കാരവും നടത്തി; ഒന്നുമറിയാതെ മുത്തശ്ശനെ തേടി അലഞ്ഞ് കുടുംബം

മുംബൈ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആളുമാറി മറ്റൊരു കുടുംബത്തിന് നൽകിയെന്ന് പരാതി. മഹാരാഷ്ട്രയിലെ താനെയിലുള്ള ആശുപത്രിയിലാണ് വീഴ്ചയുണ്ടായത്. ജൂൺ 29ന് ഇവിടെ പ്രവേശിപ്പിച്ച 72കാരന്റെ മൃതദേഹമാണ് ആളുമാറി മറ്റൊരു കുടുംബത്തിന് വിട്ടു നൽകിയത്. എന്നാൽ മരിച്ചയാളുടെ ബന്ധുക്കൾ മരണവിവരം പോലും അറിഞ്ഞിരുന്നില്ല. ഒടുവിൽ ഇവർ തേടിയെത്തുകയും പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തതോടെയാണ് ആളുമാറി സംസ്‌കാരം പോലും നടന്നെന്ന് അറിഞ്ഞത്. ുംബൈയിലെ താത്കാലിക കൊവിഡ് കേന്ദ്രമായ ഗ്ലോബൽ ഹബ് കൊവിഡ് ഫെസിലിറ്റിയിലാണ് സംഭവം.

കൊവിഡ് ചികിത്സക്കായി പ്രവേശിപ്പിച്ച വയോധികന്റെ വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. എന്നാൽ അദ്ദേഹത്തെ പറ്റി വിവരമൊന്നും ലഭിച്ചിരുന്നില്ല. പിന്നാലെ ഇവർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അന്വേഷണത്തിൽ ഈ രോഗി രണ്ട് ദിവസം മുമ്പ് മരണപ്പെട്ടുവെന്നും ചികിത്സാ രേഖകളിലുണ്ടായ പിശക് മൂലം മൃതദേഹം മറ്റൊരു കുടുംബത്തിന് വിട്ടു നൽകിയെന്നും കണ്ടെത്തി. അന്ന് തന്നെ ഇയാളുടെ സംസ്‌കാര ചടങ്ങുകൾ നടന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തിൽ മൃതദേഹം കൊണ്ടുപോയ കുടുംബത്തിലെ രോഗി ഇപ്പോഴും ചികിത്സയിൽ തുടരുന്നുണ്ടെന്നും വ്യക്തമായി.

അതേസമയം, ‘രണ്ട് രോഗികളുടെയും ചികിത്സാ രേഖകൾ തമ്മിൽ മാറിപ്പോയതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്’ എന്നായിരുന്നു സംഭവത്തിൽ ആശുപത്രി അധികൃതരുടെ പ്രതികരണം.

Exit mobile version