ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മറവുചെയ്ത സംഭവം വിവാദമാകുന്നു. സംസ്ഥാനത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവുചെയ്യാൻ ജെസിബി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. മരിച്ചയാളുടെ ശരീരഭാരം 170 കിലോയുണ്ടെന്നും അതിനാൽ വൈദ്യുത ശ്മശാനത്തിൽ ദഹിപ്പിക്കാൻ ബുദ്ധിമുട്ടായിരുന്നെന്നുമാണ് അധികൃതരുടെ വിശദീകരണം.
ബന്ധുക്കളുടെ അനുവാദത്തോടെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മൃതദേഹം നീക്കംചെയ്തതും മറവു ചെയ്തതുമെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ, കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാനായി ജെസിബിയിൽ എത്തിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.