ഇന്ത്യയുടെ കോവിഡ് പ്രതിരോധ മരുന്ന് ആഗസ്റ്റ് 15 ന് വിപണിയിലേക്ക്, ജൂലൈ ഏഴിന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും

ന്യൂഡല്‍ഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിതരണത്തിനെത്തിക്കാന്‍ ഐസിഎംആര്‍ ഒരുങ്ങുന്നു. വരുന്ന ഓഗസ്റ്റ് 15ന് പ്രതിരോധ മരുന്ന് വിതരണത്തിനെത്തിക്കാന്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐസിഎംആര്‍ ധാരണയിലെത്തി.

ഓഗസ്റ്റ് 15 ഓടെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറയുന്നു. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷമാകും വാക്‌സിന്‍ വിപണിയിലെത്തിക്കുകയെന്നും പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്‌സിന്റെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ വാക്‌സിന്റെ ഓരോ ഘട്ടവും കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്.വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുമതികള്‍ വേഗത്തിലാക്കണമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥരോട് ബല്‍റാം ഭാര്‍ഗവ് പറയുന്നു.

വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതിനുമുമ്പ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചുറപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് ഐസിഎംആര്‍ മുന്നോട്ടുപോകുന്നത്.

ഐസിഎംആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്‌സിന്‍ കോവാക്‌സിന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

Exit mobile version