ചൈനീസ് കമ്പനികള്‍ പിഎം കെയര്‍ ഫണ്ടിലേയ്ക്ക് തന്ന പണം തിരിച്ചുകൊടുക്കണം, അത് എത്ര രൂപയാണെങ്കിലും; ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി

അമൃത്സര്‍: കൊവിഡ് പ്രതിരോധത്തിനും മറ്റുമായി പിഎം കെയര്‍ ഫണ്ടിലേയ്ക്ക് ചൈനീസ് കമ്പനികള്‍ സംഭാവന നല്‍കിയ മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പഞ്ചാബ് മുഖ്യമന്ത്രി അമീരന്ദര്‍ സിംഗ്. ചൈനയോട് കര്‍ശന സമീപനം പുലര്‍ത്താന്‍ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

‘നമ്മുടെ സൈനികര്‍ അവര്‍ കാരണം കൊല്ലപ്പെട്ടെങ്കില്‍ അവരുടെ പണം നമ്മള്‍ വാങ്ങിവെക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അത് എത്ര രൂപയാണെങ്കിലും തിരിച്ചുകൊടുക്കണം.’, അമരീന്ദര്‍ സിംഗ് പറയുന്നു. നേരത്തെ കൊവിഡ് മഹാമാരി കാലത്ത് പ്രധാനമന്ത്രി രൂപീകരിച്ച പിഎം കെയര്‍ ഫണ്ടിലേക്ക് ചൈനീസ് കമ്പനികള്‍ പണം സംഭാവനയായി നല്‍കിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ചൈനയുടെ ആക്രമണം നടന്നുകൊണ്ടിരിക്കേ തന്ന പിഎം കെയര്‍ ഫണ്ടിലേക്ക് പണം സംഭാവനയായി സ്വീകരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ആരോപിച്ചു. ചൈനീസ് വിവാദ കമ്പനിയായ ഹ്യുവൈയില്‍ നിന്നും 7 കോടി രൂപ പ്രധാനമന്ത്രി സ്വീകരിച്ചു. ഇതിനു പുറമെ, ടിക് ടോക് 30 കോടി രൂപ നല്‍കിയതായും വിവരമുണ്ട്. ചൈനീസ് ഉടമസ്ഥതയിലുള്ള പേടി എം 100 കോടി രൂപയും ഒപ്പോ 1 കോടി രൂപയും എം.ഐ 15 കോടി രൂപയും നല്‍കിയതായി കോണ്‍ഗ്രസ് ആരോപിച്ചു. പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെയും പ്രതികരണം.

Exit mobile version