‘ഞാന്‍ പഞ്ചാബിലെ എല്ലാവരുടെയും മുഖ്യമന്ത്രി’: പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍

അമൃത്സര്‍: ചരിത്ര വിജയത്തിളക്കത്തില്‍ പഞ്ചാബിന്റെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് ഭഗവന്ത് മാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പതിവിന് വിപരീതമായി സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂര്‍വ്വിക ഗ്രാമമായ ഖത്കര്‍ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. തനിക്ക് വോട്ട് ചെയ്യാത്തവരുള്‍പ്പെടെ പഞ്ചാബിലെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ് താനെന്ന് മാന്‍ പ്രതികരിച്ചു.

അഴിമതി ഇല്ലാതാക്കും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോവണമെന്ന് തങ്ങള്‍ക്ക് അറിയാം. ഏഴുവര്‍ഷമായി താന്‍ ലോകസഭാംഗമായിരുന്നു. മതിയായ അനുഭവസമ്പത്തുണ്ട്. മുതിര്‍ന്ന പല നേതാക്കളും തോറ്റു. പലരും ജയിച്ചു. അതിനാല്‍ പുതിയ ആശയങ്ങള്‍ സംസ്ഥാനത്തുണ്ടാവുമെന്ന് ഉറപ്പാണെന്നും ഭഗവന്ത് മാന്‍ പറഞ്ഞു.

Read Also: നന്മയുള്ള കള്ളന്‍! ‘നാല് പവന്റെ മാലയും അര പവന്‍ മോതിരവും 67,500 രൂപയും ഇതാ’: മോഷണ മുതല്‍ തിരിച്ചുകൊടുത്തു

തന്റെ സത്യപ്രതിജ്ഞയ്ക്ക് വരുമ്പോള്‍ മഞ്ഞ തലപ്പാവും ദുപ്പട്ടയും ധരിക്കാന്‍ ഭഗവന്ത് മാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സത്യപ്രതിജ്ഞ വേദിയും സദസ്സുമെല്ലാം മഞ്ഞയാല്‍ തിളങ്ങുകയാണ്. ഭഗത് സിങ് ധരിക്കാറുണ്ടായിരുന്ന ടര്‍ബന്റെ നിറം മഞ്ഞയായതുകൊണ്ടാണ് ആ നിറം തെരഞ്ഞെടുത്തത്.

‘ബസന്തി രംഗില്‍’ (മഞ്ഞ നിറം) ഞങ്ങള്‍ ഖത്തര്‍ കലാനയ്ക്ക് നിറം നല്‍കും- എന്നാണ് സത്യപ്രതിജ്ഞയ്ക്ക് പഞ്ചാബിലെ ജനങ്ങളെ ക്ഷണിച്ചുകൊണ്ട് ഭഗവന്ത് മലന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. 1970കള്‍ക്ക് ശേഷം പഞ്ചാബിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകും 48കാരനായ മാന്‍. നാളെ എംഎല്‍എമാരുടെ സത്യപ്രതിഞ്ജന നടക്കും. ശനിയാഴ്ച്ചയാകും മന്ത്രിമാര്‍ അധികാരമേല്‍ക്കുക.

Exit mobile version