ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി: എഎപി സ്ഥാനാര്‍ത്ഥിയ്ക്ക് വിജയം

ചണ്ഡീഗഡ്: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ബിജെപി സ്ഥാനാര്‍ഥി മനോജ് സോങ്കയുടെ വിജയം സുപ്രീം കോടതി അസാധുവാക്കി. എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെ കോടതി വിജയിയായി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

മേയര്‍ തിരഞ്ഞെടുപ്പില്‍ വരണാധികാരിയെ ഉപയോഗിച്ച് ബിജെപി അട്ടിമറി നടത്തിയതായും സുപ്രീംകോടതി നിരീക്ഷിച്ചു. എഎപി സ്ഥാനാര്‍ത്ഥി നല്‍കിയ അപ്പീലിലായിരുന്നു സുപ്രീം കോടതി വിധി. എഎപി-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയാണ് കുല്‍ദീപ് കുമാര്‍.

അസാധുവായ എട്ട് വോട്ടുകളും എഎപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായിരുന്നു. ഈ വോട്ടുകള്‍ അസാധുവാക്കിയ ചണ്ഡീഗഡ് പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മാസിയുടെ ഫലപ്രഖ്യാപനമാണ് കോടതി റദ്ദാക്കിയത്. അനില്‍ മാസിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പ്രത്യാഘാതങ്ങള്‍ മനസിലാക്കാതെയാണ് നടപടി എന്നായിരുന്നു അനില്‍ മാസിയുടെ മറുപടി. അനില്‍ മാസിക്ക് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ നോട്ടീസയക്കും. മൂന്നാഴ്ചയ്ക്കകം അനില്‍ മാസി മറുപടി നല്‍കുകയും വേണം. അനില്‍ മാസിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്കും കോടതി നിര്‍ദ്ദേശം നല്‍കി.

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ അസാധുവായ എട്ട് വോട്ടു ബാലറ്റുകള്‍ വീണ്ടും എണ്ണാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ജനുവരി 30-ന് നടത്തിയ തിരഞ്ഞെടുപ്പില്‍ അസാധുവാക്കിയ എട്ട് ബാലറ്റുകള്‍ സാധുവായി കണക്കാക്കുമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിയുടെ മനോജ് സോങ്കര്‍ 2നെതിരെ 16 വോട്ടുകള്‍ നേടി കുല്‍ദീപ് കുമാറിനെ പരാജയപ്പെടുത്തിയെന്നായിരുന്നു ഫലപ്രഖ്യാപനം. അതില്‍ എട്ട് വോട്ടുകള്‍ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Exit mobile version