ഹൈദരാബാദ്: പൈലറ്റായ ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയർ ആയ ഭാര്യ ജീവനൊടുക്കി. ക്രൂരമായി ഭർത്താവ് മർദ്ദിച്ചതിന് പിന്നാലെയാണ് ലാവണ്യ ലാഹരി(31) ജീവനൊടുക്കിയത്. ഹൈദരാബാദ് സിറ്റിക്ക് പുറത്തുള്ള ഷംഷാബാദിൽ റള്ളഗുവയിലാണ് സംഭവം. വെള്ളിയാഴ്ച ഷംഷബാദിലെ വീട്ടിൽ ലാവണ്യ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എട്ടുവർഷം മുമ്പാണ് ലാവണ്യ പൈലറ്റായ വെങ്കടേശ്വർ റാവുവിനെ വിവാഹം ചെയ്തത്. അതേസമയം, ജീവനൊടുക്കുന്നതിന് മുമ്പ് ലാവണ്യ താൻ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ പറയുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ലാവണ്യയുടെ മരണത്തിന് പിന്നാലെ റാവു ലാവണ്യയെ മർദ്ദിക്കുന്ന ദൃശ്യങ്ങളടങ്ങിയ സിസിടിവി ദൃശ്യങ്ങൾ വീട്ടുകാർ പുറത്തുവിട്ടു. കുട്ടികളില്ലാത്തതിന്റെ പേരിൽ ലാവണ്യയെ ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളും ഉപദ്രവിക്കുന്നത് പതിവായിരുന്നെന്ന് ലാവണ്യയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
ലിവിങ് റൂമിലെ സിസിടിവി ദൃശ്യങ്ങളിൽ ലാവണ്യയെ ആവർത്തിച്ച് വെങ്കടേശ്വര റാവു മർദ്ദിക്കുന്നത് കാണാം. വീഡിയോയിൽ വീട്ടിലെ പട്ടിയും തർക്കത്തിൽ ഇടപെടാൻ ശ്രമിക്കുന്നത് കാണാം.വെങ്കടേശ്വര റാവുവിന്റെ മർദ്ദനത്തിനു ശേഷം തളർന്നവശയായ ലാവണ്യ തന്റെ വയറിൽ പിടിച്ചുകൊണ്ട് നടന്നു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.