ശ്രീനഗർ: കിഴക്കൻ ലഡാക്കിലെ ഗൽവാൻ മേഖലയിൽ അതിർത്തിക്ക് സമീപത്ത് ചൈനയുടെ സൈനിക വിന്യാസവും ടെന്റുകൾ ഉൾപ്പടെയുള്ളവയുടെ നിർമ്മാണവും തകൃതി. ഇക്കാര്യം വിശദമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നു. ഗൽവാൻ നദീ താഴ്‌വരയിൽ യഥാർഥ നിയന്ത്രണരേഖക്ക് സമീപം ചൈന തയാറാക്കിയ സൈനിക ടെന്റുകളടക്കമുള്ള സന്നാഹങ്ങൾ ഹൈറെസല്യൂഷനിൽ പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുന്നു.
ജൂൺ 15ന് ചൈനീസ് സൈനികരുടെ ആക്രമണം നടന്ന പെട്രോൾ പോയിന്റ് 14ന് സമീപത്തെ ഉപഗ്രഹ ചിത്രമാണിത്. നേരത്തെ മേയ് 22നുള്ള സാറ്റലൈറ്റ് ചിത്രത്തിൽ പ്രദേശത്ത് ഒരു ചൈനീസ് ടെന്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും വ്യക്തമാണ്.
അതേസമയം, വിദേശകാര്യ മന്ത്രാലയത്തിലെ പൂർവേഷ്യ വിഭാഗം ജോ.സെക്രട്ടറിയും ചൈനീസ് വിദേശകാര്യ ഡയറക്ടറും വിഡിയോ കോൺഫറൻസ് നടത്തി. കിഴക്കൻ ലഡാക്കിൽനിന്ന് സൈന്യങ്ങളെ പിൻവലിക്കാനുള്ള ധാരണ അതിവേഗം നടപ്പാക്കാൻ ഇരുകൂട്ടരും തീരുമാനിച്ചു. വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.