ഭാര്യയുടെ ചിതയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ രക്ഷിച്ച് ബന്ധുക്കൾ; കണ്ണുവെട്ടിച്ച് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത് യുവാവ്

നാഗ്പുർ: മരിച്ച ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കുന്ന ചിതയിൽ ചാടിയപ്പോൾ ബന്ധുക്കൾ രക്ഷപ്പെടുത്തിയയാൾ കിണറ്റിൽ ചാടി ജീവനൊടുക്കി. മഹാരാഷ്ട്ര ചന്ദ്രപുർ സ്വദേശിയായ കിഷോർ ഗാട്ടിക്കാണ് ഭാര്യ മരിച്ചതിന് പിന്നാലെ കിണറ്റിൽ ചാടി ജീവനൊടുക്കിയത്. തിങ്കളാഴ്ച വൈകീട്ട് ബംഗ്രാം തലോദി ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം.

കിഷോറിന്റെ ഭാര്യ രുചിതയെ ഞായറാഴ്ച സ്വന്തം വീടിനടുത്ത കിണറ്റിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. മൂന്ന് മാസം ഗർഭിണിയായ രുചിത ജീവനൊടുക്കിയതാണെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് തിങ്കളാഴ്ച സമീപത്തെ ശ്മശാനത്തിൽ രുചിതയുടെ ചിതയ്ക്ക് തീകൊളുത്തിയതിന് പിന്നാലെയാണ് ഭർത്താവ് ചിതയിലേക്ക് ചാടി മരിക്കാൻ ശ്രമിച്ചത്. ചിതയിൽനിന്ന് ബന്ധുക്കൾ ചേർന്ന് കിഷോറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇയാൾ വീണ്ടും ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. ശ്മശാനത്തിൽനിന്ന് മടങ്ങുമ്പോൾ സമീപത്തെ കിണറിൽ ചാടിയാണ് കിഷോർ ജീവനൊടുക്കിയത്. കയർ ഇട്ടുനൽകിയെങ്കിലും രക്ഷപ്പെടാൻ കൂട്ടാക്കാതിരുന്ന കിഷോർ മുങ്ങിമരിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ചിലാണ് കിഷോറും രുചിതയും വിവാഹിതരായത്. മൂന്ന് മാസം ഗർഭിണിയായിരുന്ന രുചിത നാല് ദിവസം മുമ്പാണ് സ്വന്തം വീട്ടിലേക്ക് പോയത്. പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ രുചിതയെ കണ്ടെത്തുകയായിരുന്നു. രുചിതയുടെ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം. രണ്ടാമത്തെ സംഭവത്തിൽ അപകടമരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

Exit mobile version