ഡല്‍ഹിയില്‍ 3000 പേര്‍ക്കുകൂടി കോവിഡ്, ആകെ രോഗികളുടെ എണ്ണം 59,746 ആയി, ആശങ്ക

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് പിടിമുറുക്കി. കഴിഞ്ഞദിവസം മാത്രം മൂവായിരം പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 59,746 ആയി. രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് അധികാരികളെ ആശങ്കയിലാഴ്ത്തുകയാണ്.

കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് 63 പേര്‍ മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,175 ആയി. ഇതുവരെ 33,013 പേരാണ് രോഗമുക്തി നേടിയത്. ഡല്‍ഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗം വിളിച്ചുചേര്‍ത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരും പങ്കെടുത്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. തമിഴ്‌നാട്ടില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത് 2532 പുതിയകേസുകളാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 59,377 ആയി ഉയര്‍ന്നു. 757 പേരാണ് ഇവിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

Exit mobile version