സുശാന്തിന്റെ പണം തട്ടിയെടുത്ത് ആത്മഹത്യയിലേക്ക് തള്ളിവിട്ടു; നടി റിയ ചക്രവർത്തിക്ക് എതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ഹർജി

പാട്‌ന: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ നടി റിയ ചക്രവർത്തിയാണെന്ന് ആരോപിച്ച് കേസെടുക്കാൻ ആവശ്യപ്പെട്ട് ഹർജി. കുന്ദൻ കുമാർ എന്നയാളാണ് ബിഹാർ മുസാഫർപുർ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തു ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നൊക്കെയാണ് ഹർജിയിലെ ആരോപണങ്ങൾ.

ഐപിസി സെക്ഷൻ 306, 420 എന്നീ വകുപ്പുകൾ റിയക്കെതിരേ ചുമത്താൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒൻപത് മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് റിയ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. റിയയും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചിരുന്നുവെന്നാണ് വിവരം.

നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ച റിയയും സുശാന്തും വിവാഹ ശേഷം താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ക് ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും റിയ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും റിയയെ സുശാന്ത് വിളിച്ചിരുന്നുവെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഒമ്പത് മണിക്കൂറോളം പോലീസ് റിയയെ ചോദ്യം ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി റിയ, തന്റെ മൊബൈൽ ഫോൺ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. റിയയും സുശാന്തും കൈമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പോലീസ് വിശദമായി പരിശോധിച്ചു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെക്കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പത്തിലേറെ മൊഴികളാണ് പോലീസ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബാന്ദ്രയിലുള്ള ഫ്‌ലാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏറെ നാളായി വിഷാദത്തിലായിരുന്നു സുശാന്തെന്നും പറയപ്പെടുന്നു.

Exit mobile version