‘പശുവും ഗംഗയും ഗീതയുമാണ് ഇന്ത്യയെ ലോകനേതാവാക്കിയത്’; ഉത്തര്‍പ്രദേശ് മന്ത്രി

ലഖ്നൗ: പശുവും ഗംഗയും ഗീതയുമാണ് ഇന്ത്യയെ ലോകനേതാവാക്കി മാറ്റിയതെന്ന്
ഉത്തര്‍പ്രദേശ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി. പശുവും ഗംഗയും ഗീതയുമാണ് ഇന്ത്യയുടെ സവിശേഷത. ഇതെല്ലാം കൊണ്ടാണ് ഇന്ത്യ വിശ്വഗുരുവായത്. രാജ്യത്ത് പോത്തുകളില്ലെങ്കില്‍ പശുക്കള്‍ മാത്രമാകും. ഡോക്ടര്‍മാര്‍ വരെ പറഞ്ഞിട്ടുണ്ട്, അമ്മയുടെ പാല്‍ കഴിഞ്ഞാല്‍ നവജാതശിശുക്കള്‍ക്ക് ഏറ്റവും നല്ലത് പശുവിന്‍ പാലാണെന്ന്.’ മന്ത്രി പറയുന്നു.

അതേസമയം, സംസ്ഥാനത്ത് ഗോവധ നിരോധനം നടപ്പാക്കാതിരുന്നതിന് ലക്ഷ്മി നാരായണ്‍ ചൗധരി മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചു. ഗോവധ നിരോധനത്തിനായി യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഏതെങ്കിലും മതവിഭാഗങ്ങളെ ഉദ്ദേശിച്ചല്ലെന്നും ഗോസംരക്ഷണം മാത്രമാണ് അതിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

‘ഇത് ഗോ സംരക്ഷണം, വിശ്വാസം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണ്. 30 പശുക്കളെ കുത്തിനിറച്ച് ഒരു ട്രക്കില്‍ കൊണ്ടുപോകുന്നത് ഞാനൊരിക്കല്‍ കണ്ടിട്ടുണ്ട്. അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ അവയില്‍ മൂന്നെണ്ണം ചത്തു പോവുകയും ചെയ്തു. ഗോവധം ക്രൂരമായ കുറ്റകൃത്യമാണ്. അത് തടയുന്നതിനായി ഈ ഓര്‍ഡിനന്‍സ് ഞങ്ങള്‍ക്ക് കൊണ്ടുവരേണ്ടി വന്നു.’ അദ്ദേഹം പറഞ്ഞു.

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ഗോവധം ഒന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ പത്തു വര്‍ഷം വരെ തടവുശിക്ഷയും അഞ്ചു ലക്ഷം രൂപ പിഴയും ഈടാക്കും. 1955-ലെ ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമം കുറേക്കൂടി ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നതെന്ന് യുപി സര്‍ക്കാര്‍ പറയുന്നു.

Exit mobile version