‘മോഡിക്കും യോഗിക്കുമെതിരെ ശബ്ദിച്ചാല്‍ കൊന്ന് കുഴിച്ച് മൂടും’; ഭീഷണിയുമായി ഉത്തര്‍പ്രദേശ് മന്ത്രി

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഭീഷണിയുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് രഘുരാജ് സിങ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി അലിഗഡില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഭീഷണിയുടെ സ്വരമുയര്‍ത്തിയത്. ”പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയോ നിങ്ങള്‍ മുദ്രാവാക്യം വിളിച്ചാല്‍ ഞാന്‍ നിങ്ങളെ ജീവനോടെ കുഴിച്ചിടും,” എന്നായിരുന്നു മന്ത്രിയുടെ ഭീഷണി.

”പൗരത്വ നിയമഭേദഗതിയെ ഒരു ശതമാനം ആളുകള്‍ മാത്രമാണ് എതിര്‍ക്കുന്നത്. എന്നിട്ട് അവര്‍ ഇന്ത്യയില്‍ തന്നെ ജീവിക്കുന്നു, ഞങ്ങളുടെ നികുതി പണം തിന്നുന്നു, തുടര്‍ന്ന് നേതാക്കള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. ഈ രാജ്യം എല്ലാ മതവിശ്വാസികളുടേതാണ്, എന്നാല്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘നെഹ്‌റുവിന്റെ ജാതി എന്തായിരുന്നു? അദ്ദേഹത്തിന് ഒരു ‘പാരമ്പര്യവും’ ഇല്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയായിരുന്നു മന്ത്രി ഭീഷണി ഉയര്‍ത്തിയത്. എന്നാല്‍ നിയമത്തിന് പിന്തുണ തേടി അലിഗഡില്‍ നടന്ന റാലിയിലും മോഡിക്കും യോഗിക്കുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

Exit mobile version