കര്‍ണാടകത്തില്‍ ആശങ്കയേറ്റിക്കൊണ്ട് കൊവിഡ്; ബംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 982 ആയി, കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ ആശങ്കയേറ്റിക്കൊണ്ട് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിവരുന്നു. മുംബൈ, ചെന്നൈ തുടങ്ങിയ മഹാ നഗരങ്ങളില്‍നിന്നും വ്യത്യസ്തമായി കൊവിഡ് കേസുകള്‍ താരതമ്യേന കുറവായിരുന്നു ഇതുവരെ ബെംഗളൂരുവില്‍. ബംഗളൂരുവില്‍ വൈറസ് ബാധിതരുടെ എണ്ണം 982 ആയി. 58 പേരാണ് ബംഗളൂരുവില്‍ രോഗം ബാധിച്ച് മരിച്ചത്.

അതേസമയം ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവര്‍ നിരീക്ഷണത്തില്‍ പോയ സാഹചര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഓഫീസ് അടച്ചു. ഇന്നലെ വൈകീട്ടോടെയാണ് ഓഫീസ് അടച്ചത്. ഓഫീസ് അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

കര്‍ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം 8000 കടന്നിരിക്കുകയാണ്. ബംഗളൂരു നഗരത്തിന് പുറമെ കലബുറഗി, ബെല്ലാരി, ഹാസന്‍, തുടങ്ങിയ ജില്ലകളിലും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. സംസ്ഥാനത്താകെ കഴിഞ്ഞ ദിവസം 337 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 10 പേരാണ് മരിച്ചത്. ഇതില്‍ ഏഴ് പേരും ബംഗളൂരുവില്‍ ചികിത്സയിലുണ്ടായിരുന്നവരാണ്. ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 33 പേരില്‍ മൂന്നുപേര്‍ ഒരുവയസ് മാത്രം പ്രായമുള്ള കുട്ടികളാണ്.

Exit mobile version