ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്കിൽ വെച്ച് സംഘർഷമുണ്ടായ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. 20 ഓളം വരുന്ന ഇന്ത്യൻ ജവാന്മാർ കൊല്ലപ്പെട്ട സംഭവം കേന്ദ്രസർക്കാരിന്റെ വീഴ്ചയാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ഹുസൈൻ ദൽവായി പറഞ്ഞു. അതിർത്തിയിൽ ജവാന്മാരെ ബലികൊടുക്കുകയായിരുന്നെന്നും ആയുധങ്ങൾ ഇല്ലാതെ അവരെ എന്തിന് വേണ്ടിയാണ് അയച്ചതെന്ന് ഹുസൈൻ ദൽവായി ചോദിച്ചു.
ചൈനയുടെ ഭാഗത്ത് ഒരു ക്വാഷാലിറ്റിയും ഉണ്ടായിട്ടില്ലെന്നും അവരുടെ ഒരു സൈനികൻ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും ഹുസൈൻ ദൽവായി ആരോപിച്ചു. ആയുധമുണ്ടായിരുന്നെങ്കിൽ ഇന്ത്യൻ സൈനികർ പൊരുതുമായിരുന്നു. പക്ഷേ അതിനുള്ള സന്നാഹം അവർക്ക് ലഭിക്കാതെ പോയി. അവരുടെ കൈയിൽ ആകെയുണ്ടായിരുന്നത് വടി മാത്രമാണ്. ഇതെന്താ ആർഎസ്എസ് ശാഖയാണോ? അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാണ് ഇന്ത്യൻ സൈന്യത്തെ അയയ്ക്കുന്നത്. ആർഎസ്എസുകാരെ അയച്ചാൽ പോരെ? അവർ സംരക്ഷിക്കട്ടെ അതിർത്തിയെന്നും എംപി പ്രതികരിച്ചു.
അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചത് ആയുധം ഇല്ലാതെയാണെന്നും ചൈനീസ് സൈനികരിൽ നിന്നും വലിയ രീതിയിലുള്ള ആക്രമണം ഇന്ത്യൻ സൈനികർക്ക് നേരിടേണ്ടി വന്നെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, അതിർത്തിയിലെ സൈനികരുടെ പക്കൽ ആയുധങ്ങൾ ഉണ്ടെന്നും, എന്നാൽ മുഖാമുഖം വരുമ്പോൾ ആയുധങ്ങൾ ഉപയോഗിക്കില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ ്പരതികരിച്ചിരുന്നു.