മോഡിയുടെ നേതൃത്വത്തില്‍ ജമ്മുകാശ്മീരിന്റെ വിധിയും ചിത്രവും മാറും, ഇന്ത്യ ഇപ്പോള്‍ ദുര്‍ബലമായ രാജ്യമല്ല; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രതികരിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. ഇന്ത്യ ഇപ്പോള്‍ ദുര്‍ബലമായ രാജ്യമല്ലെന്നും നമ്മുടെ ദേശീയ അഭിമാനത്തില്‍ ഞങ്ങള്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ‘ജമ്മു ജന്‍ സംവാദ് റാലി’യെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇക്കാര്യം പറഞ്ഞത്. ‘അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ ശരിയായ സമയത്ത് അക്കാര്യങ്ങള്‍ വെളിപ്പെടുത്തും.” എന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.

ശരിയായ സമയത്ത് കാര്യങ്ങള്‍ പറയാനും പ്രവര്‍ത്തിക്കാനും സര്‍ക്കാരിനറിയാം. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ആഗ്രഹം ചൈന പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഞങ്ങളും ഇതിനെ അനുകൂലിക്കുന്നുണ്ടെന്നും’ രാജ്‌നാഥ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ജമ്മുകാശ്മീരിന്റെ വിധിയും ചിത്രവും മാറും. ജമ്മുകാശ്മീര്‍ ഉയരങ്ങളിലും ഉന്നതിയിലും എത്തും. പാക് അധീനതയിലുള്ള കാശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

Exit mobile version