ചെന്നൈ: തമിഴ്‌നാട്ടിൽ ജനപ്രതിനിധികളിലേക്കും കൊവിഡ് വ്യാപിക്കുന്നു. രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തുന്ന തമിഴ്‌നാട്ടിൽ ഒരു എംഎൽഎയ്ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ശ്രീപെരുമ്പത്തൂർ എംഎൽഎയും അണ്ണാ ഡിഎംകെ നേതാവുമായ കെ പളനിക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചെപ്പോക്ക് എംഎൽഎ, ജെ അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹം ഡിഎംകെ എംഎൽഎയായിരുന്നു. 62 വയസായിരുന്നു. ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയുമായിരുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് മുൻ നിരയിലുണ്ടായിരുന്ന നേതാവായ അൻപഴകന്റെ മരണം തമിഴ്‌നാടിന് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ജനപ്രതിനിധിയുമായി ഇദ്ദേഹം. ജൂൺ 2നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.