മദ്രാസ് മെഡിക്കല്‍ കോളേജിലെ 42 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്-19; രോഗം സ്ഥിരീകരിച്ചവരെല്ലാം കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്നവര്‍

ചെന്നൈ: മദ്രാസ് മെഡിക്കല്‍ കോളേജിലെ 42 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 58 പിജി വിദ്യാര്‍ഥികളില്‍ നടത്തിയ പരിശോധനയിലാണ് 42 പേര്‍ക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച എല്ലാ വിദ്യാര്‍ഥികളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥി സംഘത്തിലെ ഒരാള്‍ക്ക് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. എന്നാല്‍ രോഗം ഭേദമായി ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ അതേ വിദ്യാര്‍ഥിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച എല്ലാ വിദ്യാര്‍ഥികളും മദ്രാസ് മെഡിക്കല്‍ കോളേജിന്റെ ബ്രോഡ് വേ മെന്‍സ് ഹോസ്റ്റലിലായിരുന്നു താമസം. ഒരേ ശുചിമുറികളും ഭക്ഷണശാലകളും ഉപയോഗിക്കുന്നതിലൂടെയാവാം രോഗബാധ ഉണ്ടായതെന്ന് സംശയിക്കുന്നു.

അതേസമയം, കോളേജും ഹോസ്റ്റലും അണുവിമുക്തമാക്കി. ഏപ്രില്‍ 27ന് 102 വിദ്യാര്‍ഥികളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 2 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഒരു മാസത്തോളം കോളേജ് അടച്ചിട്ടിരുന്നു.

Exit mobile version