വാക്‌സിന്‍ എടുക്കാന്‍ മടിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും നീക്കി, രാജ്യത്ത് വിസമ്മതം അറിയിച്ചത് 9 വ്യോമസേനാ ഉദ്യോഗസ്ഥര്‍

അഹമ്മദാബാദ്: കൊവിഡ് വാക്‌സിന്‍ വിസമ്മതിച്ച വ്യോമസേനാ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു. വാക്‌സീന്‍ സ്വീകരിക്കണം എന്ന നിബന്ധന മറികടന്നതിനാണു നടപടിയെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കി. വ്യോമസേന കോര്‍പറല്‍ യോഗേന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ദേവാങ് വ്യാസ് സബ്മിഷനിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യാത്ത് ഇതുവരെ ഒന്‍പതു വ്യോമസേനാ ഉദ്യോഗസ്ഥരാണു വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതം അറിയിച്ചത്. ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ നോട്ടിസിനു മറുപടി നല്‍കാത്ത ആളെയാണു സര്‍വീസില്‍ നിന്നും നീക്കം ചെയ്തതെന്ന് കേന്ദ്രം അറിയിക്കുന്നു.

എന്നാല്‍ സര്‍വീസില്‍നിന്നു നീക്കിയ ആളുടെ പേരു വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തില്ല. വാക്‌സീന്‍ സ്വീകരിക്കുക എന്നതു വ്യോമസേനയുടെ സര്‍വീസില്‍ നിര്‍ബന്ധിത ഉപാധിയാക്കിയിട്ടുണ്ടെന്നും സത്യപ്രതിജ്ഞയില്‍ ഇതും ഉള്‍പ്പെടുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

കോര്‍പറല്‍ യോഗേന്ദ്ര കുമാര്‍ നോട്ടിസിനു മറുപടി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് ആംഡ് ഫോഴ്‌സ് ട്രൈബ്യൂണലിനു മുന്‍പാകെ ഹാജരാകാമെന്നും ജനറല്‍ ദേവാങ് വ്യാസ് പറഞ്ഞു. വാക്‌സീന്‍ സ്വീകരിക്കാന്‍ തയാറാകാത്തതിനു വ്യോമസേന നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോര്‍പറല്‍ യോഗേന്ദ്ര കുമാര്‍ മേയ് 10നാണു കോടതിയെ സമീപിച്ചത്.

Exit mobile version