കോവിഡ് പ്രതിരോധത്തിന് ഗുളിക: അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍

ലണ്ടന്‍: കോവിഡ്-19നെതിരായ ഗുളികയ്ക്ക് അനുമതി നല്‍കി ബ്രിട്ടന്‍. മെര്‍ക്ക് (MRK.N/ Merck), റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സ് എന്നിവര്‍ സംയുക്തമായി ഉത്പാദിപ്പിച്ച Molnupiravir എന്ന ആന്റിവൈറല്‍ ഗുളികയ്ക്കാണ് രാജ്യം അനുമതി നല്‍കിയിരിക്കുന്നത്.

രാജ്യത്ത് മരുന്നുകള്‍ക്ക് അനുമതി നല്‍കുന്ന സംഘടനയായ ‘ദ മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റി’ (എംഎച്ച്ആര്‍എ) ആണ് കോവിഡ് പ്രതിരോധ ഗുളികയ്ക്ക് അനുമതി നല്‍കിയത്. കോവിഡ്-19നെതിരായ ഗുളികയ്ക്ക് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടന്‍.

കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച ഉടനെയോ ലക്ഷണങ്ങള്‍ തുടങ്ങി അഞ്ച് ദിവസത്തിനുള്ളിലോ മരുന്ന് കഴിക്കാമെന്നാണ് എംഎച്ച്ആര്‍എ നിര്‍ദേശിക്കുന്നത്.

എങ്ങനെയായിരിക്കും മരുന്ന് കോവിഡ് രോഗികള്‍ക്ക് നല്‍കുക എന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ എംഎച്ച്ആര്‍എയും ബ്രിട്ടീഷ് സര്‍ക്കാരും വൈകാതെ പുറത്തുവിടും.

2021 അവസാനത്തോടുകൂടി 10 മില്യണ്‍ മരുന്നും 2022ല്‍ കുറഞ്ഞത് ഇരുപത് മില്യണ്‍ മരുന്നും ഉത്പാദിപ്പിക്കാനാണ് മെര്‍ക്ക് ലക്ഷ്യമിടുന്നതെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കി.

Exit mobile version