യഥാര്‍ഥ അനാമിക തൊഴില്‍രഹിത; നീതി ഉറപ്പാക്കണം, സര്‍ക്കാര്‍ മാപ്പുപറയണമെന്നും പ്രിയങ്കഗാന്ധി

ലഖ്‌നൗ: ഒരേസമയം 25ഓളം സ്‌കൂളുകളില്‍ അധ്യാപികയായി ഒരു കോടി അനധികൃതമായി സമ്പാദിച്ച ഉത്തര്‍പ്രദേശിലെ അനാമിക ശുക്ലയെന്ന അധ്യാപികയുടെ വന്‍ തട്ടിപ്പ് കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. സംഭവം വിവാദമായതിന് പിന്നാലെ യഥാര്‍ത്ഥ അനാമിക ശുക്ല രംഗത്ത് എത്തിയിരുന്നു.

പണം തട്ടിയെന്ന് പറയുന്ന അനാമിക ശുക്ലയുടെ പേരും രേഖകളും ഉപയോഗിച്ച് മറ്റുചിലരാണ് ജോലി നേടി ശമ്പളം വാങ്ങിയതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജോലിക്കായി നല്‍കിയ രേഖകളില്‍ പറയുന്ന അനാമിക ശുക്ല നിലവില്‍ ജോലിയൊന്നുമില്ലാത്ത ആളാണെന്നും യോഗ്യതകള്‍ ഉണ്ടായിട്ടും ജോലി കിട്ടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴില്‍രഹിത
അതേസമയം, ഈ യഥാര്‍ത്ഥ അനാമിക തൊഴില്‍രഹിതയാണെന്നും അവള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും സര്‍ക്കാര്‍ അവരോട് മാപ്പ് പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ഈ തട്ടിപ്പ് പുറത്തായതിന് പിന്നാലെ ജോലിക്ക് അപേക്ഷ കൊടുത്ത പല ഉദ്യോഗസ്ഥരെയും അനാമിക കണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍. തൊഴിലും സുരക്ഷയും നല്‍കി അനാമികയ്ക്ക് നീതി ലഭ്യമാക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

തട്ടിപ്പുനടത്തിയ മണിപ്പൂരുകാരിയായ ‘അദ്ധ്യാപികയെ’ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രേരണ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായിട്ടാണ് ഇവര്‍ അറ്റന്‍ഡന്‍സ് ശരിയാക്കിയിരുന്നത്.

ഉത്തര്‍പ്രദേശില്‍ പിന്നാക്ക വിഭാഗക്കാരിലെ പെണ്‍കുട്ടികള്‍ക്കായുള്ള കസ്തുര്‍ബ ഗാന്ധി ബാലിക വിദ്യാലയങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഓണ്‍ലൈനായി അധ്യാപകരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നതിനിടെയാണ് തട്ടിപ്പു പുറത്തായത്.

Exit mobile version