ആര്‍ബിഐയുടെ കരുതല്‍ ധനം ചെലവഴിക്കാന്‍ കൃത്യമായ നയം കൊണ്ടുവരണം; അരുണ്‍ ജെയ്റ്റ്‌ലി

'ഒരു തലമുറ മുഴുവന്‍ മഴ കാത്തു നില്‍ക്കുമ്പോള്‍ നിങ്ങള്‍ നല്ലൊരു മഴ പെയ്യുന്ന ദിവസം ചെലവാക്കാനായി കരുതല്‍ ധനം ശേഖരിച്ചിരിക്കുകയാണ്

ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്കിന്റെ ധന ശേഖരത്തില്‍ എത്ര രൂപ കരുതല്‍ വെക്കണമെന്നും അവ എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ നയം വേണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. കരുതല്‍ ധനത്തില്‍ കൂടുതലുള്ളത് രാജ്യത്തെ ദാരിദ്ര നിര്‍മ്മാര്‍ജനത്തിനായി വിനിയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാവിയിലെ പ്രതിസന്ധി ഘട്ടങ്ങളെ പ്രതിരോധിക്കാനാണ് കരുതല്‍ ധനം നിലനിര്‍ത്തുന്നതെന്ന ആര്‍ബിഐയുടെ വിശദീകരണത്തെ ജെയ്റ്റ്ലി വിമര്‍ശിച്ചു. ‘ഒരു തലമുറ മുഴുവന്‍ മഴ കാത്തു നില്‍ക്കുമ്പോള്‍ നിങ്ങള്‍ നല്ലൊരു മഴ പെയ്യുന്ന ദിവസം ചെലവാക്കാനായി കരുതല്‍ ധനം ശേഖരിച്ചിരിക്കുകയാണ്. അധികമുള്ള ആര്‍ബിഐ ധനശേഖരം ദാരിദ്ര നിര്‍മാര്‍ജനത്തിനായി ഉപയോഗിക്കാം’ ജെയ്റ്റ്ലി പറഞ്ഞു.

കേന്ദ്ര ബാങ്കിന്റെ മേല്‍ കൂടുതല്‍ അധികാരം കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന രീതിയില്‍ നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നീക്കമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ബിഐയുടെ കൈയ്യില്‍ നിന്ന് 3.6 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം ഇത് തള്ളിക്കളഞ്ഞിരുന്നു. അതേസമയം കേന്ദ്രത്തിന് നിലവിലുള്ള ധനകമ്മി പരിഹരിക്കാന്‍ ആര്‍ബിഐയുടേയോ മറ്റ് സ്ഥാപനങ്ങളുടേയോ സഹായങ്ങള്‍ വേണ്ടെന്ന് ജെയ്റ്റ്ലി ആവര്‍ത്തിച്ചു പറഞ്ഞു.

Exit mobile version