സമൂഹവ്യാപനം സംഭവിച്ച് കഴിഞ്ഞു, മഹാമാരിയെ പ്രതിരോധിക്കാന്‍ കൃത്യമായി പഠിച്ചുറപ്പിച്ച ഒരു പദ്ധതിയുണ്ടായിരുന്നില്ല; സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ സമൂഹവ്യാപനം നടന്നിട്ടെല്ലെന്ന് സര്‍ക്കാര്‍ വാദത്തെ തള്ളി ആരോഗ്യരംഗത്തെ വിദഗ്ധര്‍. രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്നും രോഗം നിര്‍മാര്‍ജനം ചെയ്യാമെന്ന ധാരണ നിലവിലെ സ്ഥിതിവെച്ചുനോക്കുമ്പോള്‍ പ്രായോഗികമല്ലെന്നും വിദഗ്ധസംഘം പറയുന്നു.

എയിംസിലെയും ഐ.സി.എം.ആറിലെയും വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം പ്രധാനമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കൊറോണ സമൂഹവ്യാപനഘട്ടത്തിലെത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. രാജ്യത്ത് കൊറോണ ബാധിതര്‍ 1.9 ലക്ഷവും മരണസംഖ്യ അയ്യായിരവും കടന്നു.

കൂടാതെ കൊറോണ കൂടുതല്‍ ബാധിച്ച രാഷ്ട്രങ്ങളില്‍ ഇന്ത്യ ഏഴാമതെത്തുകയും ചെയ്തു. എന്നിട്ടും സമൂഹവ്യാപനം നടന്നിട്ടില്ലെന്ന വാദം തെറ്റാണെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘രാജ്യത്തെ വലിയവിഭാഗം ജനങ്ങളുടെയിടയില്‍ സമൂഹവ്യാപനം നടന്നുകഴിഞ്ഞത് കൃത്യമായി തെളിയിക്കപ്പെട്ടതിനാല്‍ മഹാമാരി നിര്‍മാര്‍ജനം ചെയ്യാമെന്ന ധാരണ അയഥാര്‍ഥമാണ്” റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് വ്യാപനം മെല്ലെയാക്കാനും അതുവഴി ചികിത്സാരംഗത്തുവേണ്ട ഒരുക്കം നടത്താനുമാണ് രാജ്യവ്യാപക അടച്ചിടല്‍ പ്രഖ്യാപിച്ചത്. നാലാംഘട്ടത്തോടുകൂടി അതു സാധിച്ചെങ്കിലും ജനങ്ങളുടെയിടയിലും സമ്പദ് രംഗത്തും അതു വലിയ പ്രത്യാഘാതമുണ്ടാക്കിയെന്നും അടച്ചിടല്‍ കര്‍ശനമായിരുന്നെങ്കിലും മാര്‍ച്ച് 25 മുതല്‍ മേയ് 24 വരെയുള്ള കാലയളവില്‍ രോഗികളുടെ എണ്ണം 606-ല്‍നിന്ന് 1,38,845-ലേക്ക് ഉയര്‍ന്നുവെന്നും വിദഗ്ധര്‍ പറയുന്നു.

”രോഗം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പകര്‍ച്ചവ്യാധി പ്രതിരോധരംഗത്ത് പ്രവര്‍ത്തനപരിചയമുള്ളവരെ കൂടുതല്‍ ആശ്രയിക്കണമായിരുന്നു. അതിനുപകരം ഉദ്യോഗസ്ഥരുടെയും അക്കാദമിക് രംഗത്തുള്ളവരുടെയും ഉപദേശമാണു സ്വീകരിച്ചത്. മഹാമാരിയെ പ്രതിരോധിക്കാന്‍ കൃത്യമായി പഠിച്ചുറപ്പിച്ച ഒരു പദ്ധതിയുണ്ടായിരുന്നില്ല. രാജ്യം ഇപ്പോള്‍ അതിനു വിലകൊടുക്കുകയാണ്” -റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Exit mobile version