ഗര്‍ഭിണിയാണെന്ന കാരണം കാണിച്ച് മാധ്യമ പ്രവര്‍ത്തകയെ പിരിച്ചു വിട്ടു; ചാനലിനോട് വിശദീകരണം തേടി വനിതാ കമ്മീഷന്‍, രഞ്ജിത റാബ ചാനലില്‍ സേവനം അനുഷ്ഠിച്ചത് 14 വര്‍ഷം

ഗുവാഹട്ടി: ഗര്‍ഭിണിയാണെന്ന കാരണത്താല്‍ മാധ്യമ പ്രവര്‍ത്തകയെ പിരിച്ചുവിട്ടു. ആസാമിലെ സാറ്റ്‌ലൈറ്റ് ന്യൂസ് ചാനലായ പ്രഗ് ന്യൂസാണ് മാധ്യമ പ്രവര്‍ത്തകയെ ഗര്‍ഭിണിയാണെന്ന കാരണം ചൂണ്ടിക്കാണിച്ച് പിരിച്ചു വിട്ടത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ചാനലിനോട് വിശദീകരണം തേടി. പതിനാല് വര്‍ഷമായി ചാനലില്‍ ജോലി ചെയ്ത് വരികയായിരുന്ന രഞ്ജിത റാബ എന്ന യുവതിക്കെതിരെയാണ് ചാനലിന്റെ നടപടി.

കുഞ്ഞിനെ പ്രസവിക്കുക എന്നത് സ്ത്രീകളുടെ അവകാശമാണ്. ഇപ്പോള്‍ അസമില്‍ നിന്നും പുറത്ത് വരുന്ന ഈ സംഭവം ചില സ്ഥാപനങ്ങളുടെ നയത്തിലെ ഇരട്ടത്താപ്പാണ് പുറത്ത് കൊണ്ടുവരുന്നതെന്നും വനിതാ കമ്മീഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. മെയ് മാസം പകുതിയായപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാരണം ചൂണ്ടിക്കാട്ടി യുവതിയോട് പിരിഞ്ഞു പോകാന്‍ ചാനല്‍ ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ പത്രപ്രവര്‍ത്തക യൂണിയനും, നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയും റാബയെ പുറത്താക്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സംഭവം മനുഷ്യത്വരഹിതവും അനീതിയുമാണെന്ന് മാധ്യമസംഘടനകള്‍ വിഷയത്തില്‍ പ്രതികരിച്ചത്.

Exit mobile version