കൊറോണകാലത്തെ വിവാഹങ്ങളില്‍ തിളങ്ങി വെള്ളി മാസ്‌ക്

ബെല്‍ഗാം: കൊറോണകാലത്ത് മാസ്‌ക് അനിവാര്യമായിരിക്കുകയാണ്. മാസ്‌ക് ഇനിയുള്ള കാലം ജീവിതത്തിന്റെ ഭാഗമായിമാറുമെന്നാണ് സൂചന. അതേസമയം, കൊറോണകാലത്ത് വിവാഹിതരാകുന്ന ദമ്പതികള്‍ക്കായി വെള്ളിയില്‍ മാസ്‌ക് നിര്‍മ്മിച്ച് ശ്രദ്ധനേടുകയാണ് ഒരു യുവാവ്.

കര്‍ണാടകയിലെ കൊല്ലാപ്പൂരിലെ ആഭരണ നിര്‍മാതാവായ സന്ദീപ് സാഗോങ്കാര്‍ ആണ് വെള്ളി മാസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്. മാസ്‌കിന് വേണ്ടി ഒട്ടേറെ ഓര്‍ഡറുകളാണ് ലഭിക്കുന്നതെന്നും തന്റെ ബിസിനസ് അഭിവൃദ്ധിപ്പെട്ടിരിക്കുന്നുവെന്നും സന്ദീപ് പറയുന്നു.

വെള്ളിയിലുള്ള മാസ്‌കിന് 25 മുതല്‍ 35 ഗ്രാം വരെയാണ് ഭാരം. 2500 -3500 രൂപയ്ക്ക് മാസ്‌ക് ലഭ്യമാണ്. നല്ല ഗുണനിലവാരമുള്ള എന്‍ 95 മാസ്‌കുകള്‍ക്കും അത്രയും വില വരും. സില്‍വര്‍ മാസ്‌ക് ഒരു പ്രാവശ്യത്തേക്കാണ് ആളുകള്‍ വാങ്ങുന്നത്.

കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തി ഗ്രാമമായ കൊല്ലാപ്പൂരിലും ബെല്‍ഗാമിലെ ചിക്കോടിയിലും ജുവലറി നടത്തുകയാണ് സന്ദീപ്. മറ്റെല്ലാം ബിസിനസുകളെയും പോലെ എന്റെ കച്ചവടവും ഈ കൊറോണക്കാലത്ത് തകര്‍ന്നടിഞ്ഞു. അങ്ങനെയിരിക്കെയാണ് വെള്ളി മാസ്‌ക് നിര്‍മിച്ചാല്‍ നന്നായിരിക്കുമെന്ന ആലോചന വന്നത്. അത് നല്ലൊരു ചിന്തയായി മാറി. ഇപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട വധൂവരന്മാര്‍ക്ക് വാങ്ങി നല്‍കുന്നതിന് ഒട്ടേറെ പേരാണ് ദിവസവും വെള്ളി മാസ്‌കിനായി ഓര്‍ഡര്‍ നല്‍കുന്നത്.- സന്ദീപ് പറയുന്നു.

ഇതിനോടകം നൂറോളം മാസ്‌കുകള്‍ വിറ്റുപോയെന്നാണ് സന്ദീപ് പറയുന്നത്. ദിവസവും പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നുമുണ്ട്. മാസ്‌ക് വേണമെന്നുള്ളവര്‍ ഒരു ദിവസം മുന്‍പെങ്കിലും ഓര്‍ഡര്‍ നല്‍കണം. സന്ദീപിന്റെ ബിസിനസ് വര്‍ധിക്കുന്നതുകണ്ട് സമീപത്തെ മറ്റ് ആഭരണ നിര്‍മാതാക്കളും വ്യത്യസ്തത നിറഞ്ഞ വെള്ളി മാസ്‌കുകള്‍ നിര്‍മിച്ചു തുടങ്ങിയിരിക്കുകയാണ്.

അതേസമയം, സ്വര്‍ണത്തിന് വില കുതിച്ചുയരുന്നതിനാല്‍ സ്വര്‍ണത്തിലുള്ള മാസ്‌കുകള്‍ക്ക് ഇതുവരെ ആരും മുന്നോട്ടുവന്നിട്ടില്ല. സ്വര്‍ണത്തിലുള്ള മാസ്‌കിന് 25,000 – 35,000 രൂപ ചെലവ് വരും.

Exit mobile version