ലോക്ക്ഡൗണിൽ പട്ടിണിയിലായി; മൂന്നുമക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ കാലം വീണ്ടും ജീവൻ കവരുന്നു. ശ്രീപെരുംപുത്തൂരിൽ മൂന്നു മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. വടമംഗലത്തെ അറുമുഖ(37)മാണ് മക്കളായ രാജേശ്വരി (12), ശാലിനി (10), സേതുരാമൻ (എട്ട്) എന്നിവരെ കൊലപ്പെടുത്തിയശേഷം വീട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്. ലോക്ക്ഡൗണിനെ തുടർന്നുണ്ടായ പട്ടിണിയാണ് സംഭവത്തിനു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അന്വേഷണം നടന്നുവരികയാണെന്ന് കാഞ്ചീപുരം പോലീസ് സൂപ്രണ്ട് ചാമുണ്ഡേശ്വരി പറഞ്ഞു.

കൂലി തൊഴിലാളിയായ അറുമുഖത്തിന് ലോക്ക്ഡൗൺ കാരണം ഒന്നര മാസമായി പണിയുണ്ടായിരുന്നില്ല. സ്വകാര്യ കമ്പനിയിൽ ശുചീകരണ തൊഴിലാളിയായ ഭാര്യ ഗോവിന്ദമ്മാൾ എന്ന തുളസിക്കും ഒന്നര മാസമായി ജോലിയില്ലായിരുന്നു. ഇതേതുടർന്ന് ഈ കുടുംബം കഴിഞ്ഞ കുറെ ദിവസമായി ഭക്ഷണത്തിനും മറ്റുമായി ബുദ്ധിമുട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്..

പുതിയ ജോലി കണ്ടെത്താൻ കഴിയാതിരുന്നതു രണ്ടു പേരെയും മാനസികമായി തളർത്തി. ഗോവിന്ദമ്മാൾ ജോലി അന്വേഷിച്ച് രാവിലെ പുറത്തേക്കുപോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് നാലു പേരെയും മരിച്ച നിലയിൽ കണ്ടത്. രാജേശ്വരിയെ കഴുത്തു ഞെരിച്ചും മറ്റു രണ്ടു കുട്ടികളെ കിണറ്റിലെറിഞ്ഞുമാണ് കൊന്നത്.

ഗോവിന്ദമ്മാളിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ശ്രീപെരുംപുത്തൂർ ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Exit mobile version