കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം, അതില്‍ കൈകടത്തില്ല; നിലപാട് വ്യക്തമാക്കി താലിബാന്‍

കാശ്മീര്‍: ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് കാശ്മീരെന്നും അതില്‍ കൈകടത്തില്ലെന്നും വ്യക്തമാക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍. കാശ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ തിരിയുന്നുവെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയതായിരുന്നു താലിബാന്‍ വക്താവ്.

ഇസ്ളാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ പേരിലാണ് താലിബാന്‍ വക്താവ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങളില്‍ താലിബാന്‍ കൈകടത്തില്ലെന്നും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ട്വീറ്റില്‍ പറയുന്നു.

കാശ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ നേരിട്ടുള്ള ആക്രമണത്തിന് മുതിരുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സജീവമായിരുന്നു. കാശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി സൗഹൃദം സാധ്യമല്ലെന്ന് താലിബാന്‍ വക്താവ് സബിഉല്ലാ മുജാഹിദ് പറഞ്ഞതായി വലിയ തോതില്‍ പ്രചരിച്ചിരുന്നു.

കാബൂളില്‍ അധികാരം സ്ഥാപിച്ച ശേഷം താലിബാന്റെ അടുത്ത ലക്ഷ്യം കാശ്മീരാണെന്നായിരുന്നു പ്രചാരണം. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാശ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ തിരിയുന്നുവെന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി താലിബാന്‍ വക്താവ് രംഗത്തെത്തിയത്.

അതേസമയം താലിബാനില്‍ വ്യത്യസ്ഥ അഭിപ്രായക്കാരുണ്ടെന്നും നിരീക്ഷകര്‍ സൂചിപ്പിക്കുന്നുണ്ട്. പാകിസ്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും സ്വതന്ത്ര നിലപാടുള്ളവരുമുണ്ട്. താലിബാന്റെ ഉന്നതാധികാര സമിതി ക്വറ്റ മേഖലയിലും സായുധ ആസ്ഥാനം പെഷവാറിലുമാണുള്ളത്.

ഇത് രണ്ടും പാകിസ്താനിലാണ്. അതുകൊണ്ടുതന്നെ പാകിസ്താന്റെ സമ്മര്‍ദം മൂലം താലിബാന്റെ തീരുമാനങ്ങളില്‍ മാറ്റം വന്നാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Exit mobile version