ബീഹാറില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാര്‍ ട്രക്കില്‍ ഇടിച്ചു, മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു, മരിച്ചവരില്‍ ഒന്നരവയസ്സുകാരിയും

ഹൈദരാബാദ്; തെലങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. കാര്‍ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നിസാമാബാദില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

ബീഹാറില്‍ നിന്നും സ്വദേശമായ കേരളത്തിലേക്ക് വന്ന കുടുംബമാണ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ടത്. മലയാളി കുടുംബത്തിലെ രണ്ടുപേരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ് (33) മകള്‍ അനാമിക ( ഒന്നര വയസ്സ്) , ഡ്രൈവര്‍ മംഗളൂരു സ്വദേശി സ്റ്റെനി എന്നിവരാണ് മരിച്ചത്.

ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോഴിക്കോട്ടേക്കു വരികയായിരുന്ന കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അനീഷിന്റെ ഭാര്യയ്ക്കും മൂത്തകുട്ടിക്കും പരിക്കേറ്റു.

ബിഹാര്‍ വാസ് ലി ഗഞ്ചിലെ സ്‌കൂളിലെ അധ്യാപകനാണ് അനീഷ്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Exit mobile version