കൊറോണയെ തുടച്ചുനീക്കിയ ഗോവയില്‍ വീണ്ടും വൈറസ് ബാധ, എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഗ്രീന്‍ സോണ്‍ പദവി നഷ്ടമായി

പനജി: കൊറോണയില്‍ നിന്നും മുക്തമായ ഗോവയില്‍ എട്ടുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ഗോവയില്‍ മടങ്ങിയെത്തിയ അഞ്ചംഗ ഗോവന്‍ കുടുംബത്തിനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഗ്രീന്‍ സോണ്‍ എന്ന പദവി ഗോവയ്ക്ക് നഷ്ടമായി.

റാപ്പിഡ് പരിശോധനയില്‍ത്തന്നെ മുംബൈയില്‍ നിന്ന് ഗോവയില്‍ മടങ്ങിയെത്തിയ അഞ്ചംഗ ഗോവന്‍ കുടുംബത്തിന് കൊറോണ പോസിറ്റീവായിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജ് ലാബില്‍ നടത്തിയ രണ്ടാമത്തെ ടെസ്റ്റിലും ഇവരുടെ ഫലം പോസിറ്റീവായി.

ഈ സംഘം യാത്ര ചെയ്ത വാഹനത്തിന്റെ ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ചതോടെ ഇവരെയെല്ലാം ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തില്‍ നിന്ന് ഗോവയില്‍ വന്ന ഒരു ഡ്രൈവര്‍ ആണ് ഏഴാമത്തെ രോഗി. ഇയാളും ചികിത്സയില്‍ കഴിയുകയാണ്.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റാളുകളെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. മുംബൈ വഴി ഗോവയില്‍ വന്ന കപ്പല്‍ ജീവനക്കാരനാണ് കൊറോണ പോസിറ്റീവായ എട്ടാമത്തെയാള്. പതിന്നാല് ദിവസം മുന്‍പ് ഇയാളെ പരിശോധിച്ചപ്പോള്‍ നെഗറ്റീവായിരുന്നു.

കൊറോണയെ തുടച്ചുനീക്കിയ ഗോവയില്‍ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ആശങ്കയിലായിരിക്കുകയാണ്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version