യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അംഗത്വം; തെരഞ്ഞെടുപ്പ് 188 രാഷ്ട്രങ്ങളുടെ പിന്തുണയോടെ!

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു.

വാഷിങ്ടണ്‍: അന്താരാഷ്ട്ര തലത്തില്‍ തിളങ്ങി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്. എഷ്യ പെസഫിക് മേഖലയില്‍ നിന്നുള്ള തെരഞ്ഞെടുപ്പില്‍ 188 രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. 193 രാജ്യങ്ങളില്‍ 188 പേരും ഇന്ത്യയുടെ അംഗത്വത്തെ പിന്തുണച്ചു. ഇത്തവണ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ഇന്ത്യക്കാണ് ലഭിച്ചത്.

193 മെമ്പര്‍മാരടങ്ങിയ യുഎന്‍ പൊതുസഭയാണ് പുതിയ അംഗങ്ങള്‍ക്കായുള്ള തെരഞ്ഞെടുപ്പ് നടത്തിയത്. രഹസ്യ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പില്‍ 18 പുതിയ രാജ്യങ്ങളെ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. ശരാശരി 97 വോട്ടുകള്‍ നേടിയ രാജ്യങ്ങള്‍ക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്.

ബംഗ്ലാദേശ്, ബഹ്‌റൈന്‍,ഫിജി, ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളടങ്ങിയ ഏഷ്യ പെസഫിക് കാറ്റഗറിയില്‍ നിന്നാണ് ഇന്ത്യയെ തെരഞ്ഞെടുത്തത്. ഇത് അഞ്ചാം തവണയാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നത്.

പിന്തുണച്ച എല്ലാ രാജ്യങ്ങളോടും നന്ദി അറിയിച്ച് ഇന്ത്യയുടെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംബാസഡര്‍ സെയ്യിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു.

Exit mobile version