‘മദ്യം കൊവിഡിനുള്ള ഔഷധമല്ല’ മദ്യശാലകള്‍ക്ക് മുന്നില്‍ തള്ളിക്കയറിയ ജനങ്ങളെ വിമര്‍ശിച്ചും ഉപദേശിച്ചും ശിവസേന

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ തുറന്ന മദ്യശാലകള്‍ക്ക് മുന്‍പില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം വെറും വാക്കുകളില്‍ നിറയുന്ന നിമിഷം കൂടിയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. മദ്യം കൊവിഡിനുള്ള ഔഷധമല്ലെന്നാണ് ശിവസേനയുടെ പ്രതികരണം.

മദ്യ വില്‍പ്പനയിലൂടെ 65 കോടി രൂപ നേടുന്നതിന് വേണ്ടി 65000 കൊവിഡ് കേസുകള്‍ സ്വീകരിക്കാന്‍ നമുക്കാവില്ലെന്ന് ശിവസേന മുഖപത്രം സാമ്നയുടെ എഡിറ്റോറിയലില്‍ പറയുന്നുണ്ട്. മദ്യ വില്‍പ്പനശാലകളിലെത്തുന്ന ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.

‘മദ്യശാലകള്‍ തുറന്നപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ സന്തോഷത്തിന് അല്‍പ്പായുസാണ്. വൈന്‍ ഷോപ്പുകള്‍ ഭരണകൂടം അടക്കേണം. മുംബൈയില്‍ മാത്രം മദ്യശാലകള്‍ തുറന്നതിന് ശേഷം രണ്ട് ദിവസത്തെ കച്ചവടത്തിലൂടെ നേടിയത് 65 കോടി രൂപയാണ്. പക്ഷെ ചൊവ്വാഴ്ച, നഗരത്തില്‍ ഒറ്റ ദിവസം മാത്രം സംഭവിച്ചത് പുതിയ 635 കേസുകളാണ്, 30 മരണവും’, എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു. മദ്യശാലകള്‍ തുറന്നതിന്റെ പ്രത്യാഘാതം 24 മണിക്കൂറിനകം സംഭവിച്ചു. 65 കോടി രൂപ നേടുന്നതിന് വേണ്ടി 65000 കൊവിഡ് കേസുകള്‍ സ്വീകരിക്കാന്‍ നമുക്കാവില്ലെന്നും ശിവസേന പറയുന്നു.

Exit mobile version